Friday, October 23, 2009

യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും

ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നഗര മധ്യത്തിലെ ഒരു ട്രാഫിക്‌ പോസ്റ്റിനു മുകളില്‍ കെട്ടിയ ഏറുമാടത്തില്‍ യുവരാജന്റെ പള്ളിയുറക്കം.

ഏറുമാടത്തിലെ പരുപരുത്ത കിടക്ക വിട്ടു യുവരാജന്‍ എഴുന്നേറ്റു.
വല്ലാത്ത മൂത്ര ശങ്ക....
ഗോവണി വഴി താഴെ ഇറങ്ങി തൊട്ടടുത്ത പൊതു മൂത്രപ്പുരയില്ലേക്ക് ഓടി.

കാക്കി ഇട്ട ഭടന്മാരും, ഖദര്‍ ഇട്ട യുവഭടന്മാരും , ജീന്‍സ്‌ ഇട്ട പത്ര പടയും പുറകെ...
ഒരു രൂപ വരി കൊടുത്ത് യുവരാജന്‍ മൂക്ക് പൊതി കാര്യം സാധിച്ചു തിരിച്ചു വന്നു....

യുവ പടകള്‍ക്ക് രോമാഞ്ചം, ഉത്സാഹം
പായല് പിടിച്ചു വഴുകലുള്ള തറ ഉരച്ചു കഴുക്കുന്നു,കുമ്മായം കലക്കി ഭിത്തിയില്‍ പൂശുന്നു.

പത്ര പട തിരിഞ്ഞും മറിഞ്ഞും തല കുത്തി നിന്നും പടം പിടിക്കുന്നു.

യുവരാജന്‍ മുള്ളിയ മൂത്രപ്പുരയില്‍ മുള്ളാന്‍ ക്യൂ.
വരി ഒന്നില്‍ നിന്നും കൂടി നൂറായി.
എന്നിട്ടും ഒടുക്കത്തെ ക്യൂ. തൊട്ടടുത്ത ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് പോലും അതിഥികള്‍ ഇവിടെ വന്നു മൂത്രാന്‍ തുടങ്ങി.

ചാനലുകളില്‍ ലൈവ്. യുവകള്‍ എ,ബി,സീ ക്രമത്തില്‍ ഗ്രൂപ്പ്‌ യോഗം ചേര്‍ന്നു, ഒടുവില്‍ സംയുക്തമായി അമ്മ മഹാറാണി ക്ക് ഫാക്സ് അയക്കുന്നു. മുതു മുതു മുത്തച്ഛന്‍ രാജാവിന്റെ പേരില്‍ ഉള്ള 'ഗ്രാമീണ മൂത്രപ്പുര ഉദ്ധാരണ ഫണ്ട്‌' -ല്‍ നിന്നും തുക അനുവദിക്കുന്നു.

കാര്യങ്ങള്‍ മണത്തറിഞ്ഞ യു.കെ.ജി സെന്ററില്‍, മുണ്ടിന്റെ കോന്തല ഉയര്‍ത്തി ചുവപ്പന്മാര്‍ തെക്കുവടക്ക് നടന്ന് ആലോചന തുടങ്ങി.
പഞ്ചായത്തില്‍ ചുവപ്പ് ഭരണം.
'വിളിക്കെടാ പ്രസിഡന്റിനെ.'
ഫോണ്‍ കറക്കി, 'വരട്ടു വാദം പറഞ്ഞു മൂത്രപ്പുര പൂട്ടിക്കെടോ, അത് വല്ല പഞ്ച നക്ഷത്ര മൂത്രപ്പുരയും ആക്കി മുതു മുതു മുത്തച്ഛന്‍ രാജാവിന്റെ പേരും അവന്മാര്‍ ഇടും'

പ്രസിഡന്റും പരിസ്ഥിതി, മലിനീകരണ പരിവാരങ്ങളും മൂത്രപുരയ്ക്ക് അകവും പുറവും പരിശോധന തുടങ്ങി.

'കിട്ടിപോയി..'

ആളുകള്‍ ക്യൂ നിന്ന് മൂത്രാന്‍ തുടങ്ങിയപ്പോള്‍ ടാങ്ക് കവിഞ്ഞ് മൂത്രം തൊട്ടടുത്ത തോട്ടിലൂടെ പുഴയിലേക്ക്.

പരിസ്ഥിതി പ്രശ്നം, മലിനീകരണം, ചൊറിച്ചില്‍.

പൂട്ടെടാ ഈ മൂത്രപ്പുര.

മൂത്രപ്പുര പൂട്ടി.

കുറെ യുവകള്‍ അതിനു മുമ്പില്‍ സ്റ്റേജ് കെട്ടി റിലേ സത്യാഗ്രഹവും തുടങ്ങി.


യുവരാജന്‍ അപ്പോഴേക്കും അടുത്ത സമ്പര്‍ക്ക പരിപാടിയുമായി മുക്കുവരുടെ ഇടയിലേക്ക്.
അവിടെ ചെന്ന് കൊതുമ്പു വള്ളത്തില്‍ കടലില്‍ പോകാന്‍ മോഹം.

നേവി ഹെലികോപ്റ്റര്‍ അഞ്ചെണ്ണം മുകളില്‍ വട്ടമിട്ടു പറക്കുന്നു. രണ്ടു അന്തര്‍വാഹിനി കടലിനടിയില്‍ കറക്കം തുടങ്ങി. ഇരുനൂറു നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ എല്ലാ കപ്പലുകളും വഴിതിരിച്ചു വിട്ടു.

സ്പീഡ് ബോട്ടുകള്‍ വേറെ പുറകെ.

പത്ര പടയും സ്പീഡ് ബോട്ടില്‍. യുവരാജന്റെ കൊതുമ്പു വള്ള മീന്‍പിടിത്തം ചാനലുകളില്‍ ലൈവ്. ഒരു മൂന്നു മീന്‍ പിടിച്ചു യുവരാജന്‍ മടങ്ങി.

ആഹാ... ഇത് പോരെ ? നിര്ത്തുന്നു.

Monday, October 5, 2009

കൈക്കൂലി- നവ സാദ്ധ്യതകള്‍

സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,ചെക്ക്‌ പോസ്റ്റുകള്‍ തുടങ്ങി പലയിടത്തും നമ്മള്‍ കൈക്കൂലി കൊടുക്കേണ്ടി വരാറുണ്ട്. കൊടുത്ത പലരെയും വിജിലന്‍സ്‌ കയ്യോടെ പിടിക്കുന്നതും വാര്‍ത്തയില്‍ വരാറുണ്ട്.

പണ്ട് ട്രെയിനില്‍ ആര്‍.എ. സീ (R.A.C) ടിക്കറ്റിനു ബെര്‍ത്ത്‌ കിട്ടുമോ എന്നറിയാന്‍ ടി.ടി. യുടെ പുറകെ നടന്നു ചോദിക്കേണ്ടി വരുമായിരുന്നു. ഒടുവില്‍ ടി.ടി. ട്രെയിനിലെ ടോയിലെറ്റിന്റെ അടുത്തായി ഒഴിഞ്ഞ സ്ഥലത്ത് നമ്മളെ വിളിച്ചു കൊണ്ട് പോയി അമ്പത് രൂപ വാങ്ങി ബെര്‍ത്ത്‌ എഴുതി തരുമായിരുന്നു. താന്‍ ഭയങ്കര റിസ്ക്‌ എടുത്തിട്ടാണ് ഇങ്ങനെ എഴുതി തരുന്നതെന്ന് മേമ്പൊടിയായി പറയുകയും ചെയ്യും. രണ്ടോ മൂന്നോ തവണ ഇങ്ങനെ ഞാന്‍ കൈക്കൂലി കൊടുത്തിട്ടുണ്ട്‌.

അവസാന നിമിഷം ടിക്കറ്റ്‌ റദ്ദു ചെയ്യുമ്പോഴും, ബുക്ക്‌ ചെയ്തവര്‍ വരാതെ ഇരിക്കുമ്പോളും R.A.C ടിക്കറ്റ്‌ ഉള്ളവര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ ബെര്‍ത്ത്‌ കിട്ടും. അതെ പറ്റി അറിവില്ലാത്ത കാലത്താണ് നമുക്ക് അവകാശപ്പെട്ട ബെര്‍ത്തിനും കൈക്കൂലി കൊടുത്തത്. ഇന്നിപ്പോള്‍ ഇന്റര്‍നെറ്റ്‌, എസ്.എം.എസ് വഴിയും ഒക്കെ റിസര്‍വേഷന്‍ ലിസ്റ്റിലെ പുതിയ സ്ഥാനം നമ്മുടെ വിരല്‍ തുമ്പില്‍ എത്തുന്നത്‌ കൊണ്ട് കാശു കൊടുക്കേണ്ട സാധ്യത കുറഞ്ഞു.

കൈക്കൂലി വാങ്ങാന്‍ ഉള്ള സാദ്ധ്യതകള്‍ ഉണ്ടാക്കി എടുക്കാന്‍ നമ്മള്‍ മലയാളികള്‍ വളരെ മിടുക്കര്‍ ആണ് . യാതൊരു ലജ്ജയും കൂടാതെ കണക്കു പറഞ്ഞു കൈക്കൂലി ചോദിക്കാനും മടിയില്ല.

ആഗോള,ഉദാരവത്കരണം ഒക്കെ കൊണ്ട് കേരളത്തിലും സര്‍ക്കാര്‍ മേഖലയില്‍ അല്ലാതെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഒട്ടേറെ ജോലി സാദ്ധ്യതകള്‍ കിട്ടുന്നുണ്ട്‌. കൈക്കൂലി എങ്ങനൊക്കെ വാങ്ങാം എന്ന് അവരും ഗവേഷണം നടത്തി തുടങ്ങി, പല സാധ്യതകളും കണ്ട് പിടിക്കുന്നുണ്ട് എന്ന് ഈയിടെ മനസിലാക്കി.

കഴിഞ്ഞ ഓണത്തിന് നാട്ടില്‍ അവധിക്കു വന്നത് മുംബൈ വഴി ആയിരുന്നു. മുംബെയില്‍ നിന്നും spicejet -ന്റെ domestic service വഴി നെടുംമ്പാശ്ശേരിയിലേക്കും തിരിച്ചും ടിക്കറ്റ്‌ എടുത്തു. ഇന്റര്‍നാഷണല്‍ ഫ്ലൈറ്റില്‍ നമ്മള്‍ക്ക് അനുവദിച്ചിട്ടുള്ള ലഗ്ഗേജ് എത്ര ആയാലും അത് ഇരുപത്തിനാല് മണിക്കൂര് മുമ്പോ പിമ്പോ domestic ഫ്ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍, അധിക ചിലവില്ലാതെ കൊണ്ട് പോകാവുന്നതാണ്. അല്ലാത്ത പക്ഷം കിലോയ്ക്ക് നൂറു രൂപ അധികം കൊടുക്കേണ്ടി വരും.

ഓണം ഒക്കെ ആഘോഷിച്ച് തിരിച്ചു spicejet -ഇല്‍ മുംബൈ വഴി തിരിച്ചു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി.

ഗള്‍ഫ്‌ എയര്‍ ന്റെ frequent flier കാര്‍ഡ്‌ ഉള്ളതുകൊണ്ട് പത്തു കിലോ കൂടുതല്‍ കൊണ്ടുപോകാം അല്ലാത്ത പക്ഷം ഒരാള്‍ക്ക് ഇരുപതു കിലോ മാത്രമേ ഇക്കോണമി ക്ലാസ്സില്‍ കൊണ്ട് പോകാന്‍ പറ്റു.

എന്നോടൊപ്പം ഉള്ള രണ്ടു വയസുകാരന്‍ മകന്റെയും ടിക്കറ്റ്‌ കൂട്ടുമ്പോള്‍ രണ്ടു പേര്‍ക്കും കൂടി frequent flier ആനുകൂല്യം കൂടെ കൂട്ടി അറുപതു കിലോ വരെ കൊണ്ടുപോകാം.

വീട്ടില്‍ വച്ച് ലഗ്ഗേജ് തൂക്കിയത്‌ അമ്പതിന് മുകളില്‍ വന്നു.കയ്യില്‍ കൊണ്ട് പോകുന്ന ബാഗില്‍ ലാപ്റ്റോപ്പും മകന്റെ അത്യാവശ്യം സാധനങ്ങളും ചേര്‍ത്ത് അഞ്ചാറു കിലോ മാത്രം.

spicejet കൌണ്ടറില്‍ മറുനാടന്‍ എന്ന് തോന്നിച്ച ഒരു ചെറുപ്പക്കാരന്‍ ആണ് ബോര്‍ഡിംഗ് പാസ്‌ അടിച്ചു തരുന്നത്.അയാള്‍ മലയാളം ഒന്നും പറഞ്ഞു കേട്ടില്ല. ലഗ്ഗേജ് തൂക്കി വയ്ക്കുന്നത് മലയാളീ ചെറുപ്പക്കാരന്‍. സാധാരണ ഇത്തരം കൌണ്ടറുകളില്‍ ലഗ്ഗേജ് തൂക്കുമ്പോള്‍ നമുക്ക് നേരെ ഉള്ള ചെറിയ സ്ക്രീനില്‍ എത്ര കിലോ ആയി എന്നത് കാണാന്‍ സാധിക്കും. ആ സൗകര്യം ഇവിടെ കണ്ടില്ല. അതുകൊണ്ട് തന്നെ എത്രയായി എന്ന് ഞാന്‍ മലയാളീ ചെറുപ്പക്കാരനോട് ചോദിച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല എങ്കിലും ഉടനെ കൌണ്ടറിന്റെ ഇടയ്ക്കു കൂടി എന്നെ കടന്നു പോയി, പതിയെ ചെവിയില്‍ മന്ത്രിച്ചു ' കൂടുതലാണ്'.


ഞാന്‍ കരുതി കൌണ്ടറില്‍ ഇരുന്ന മറുനാടന്‍ അറിയാതെ മറ്റൊരു മലയാളിക്ക് ചെയ്ത ഉപകാരം ആണല്ലോ ഇത് എന്ന്.

ബോര്‍ഡിംഗ് പാസ്സും വാങ്ങി പുറത്തേക്കു നടന്നപ്പോള്‍ ഈ ചെറുപ്പക്കാരന്‍ എന്റെ പുറകെ വന്നു. ഭയങ്കര റിസ്ക്‌ എടുത്തു, ആയിരത്തില്‍ കൂടുതല്‍ ഞാന്‍ കൊടുക്കേണ്ടി വന്നേനെ എന്നൊക്കെ പറഞ്ഞ് എന്നെ ആരും ഇല്ലാത്ത ഒരു മൂലയ്ക്ക് കൊണ്ട് പോയി.

എന്റെ കയ്യില്‍ പോലും പിടിക്കാതെ ഓടി നടക്കുന്ന മകനും പിന്നെ പുറത്തൊരു ബാഗും ഉണ്ട് എന്റെ കൂടെ. പണ്ടാരം, ശല്യം ഒഴിയട്ടെ എന്ന് കരുതി ഞാന്‍ ഒരു നൂറു രൂപ എടുത്തു കൊടുത്തു. ആയിരം രൂപയില്‍ അധികം ലാഭം ഉണ്ടാക്കി അതുകൊണ്ട് ഒരു മുന്നൂറു രൂപ എങ്കിലും പ്രതീക്ഷിച്ചു എന്ന് പറഞ്ഞു അയാള്‍ പോകാതെ നിന്നു. മുംബെയില്‍ നിന്നും gulf air -ല്‍ പോകുന്ന ഇന്റര്‍നാഷണല്‍ യാത്രക്കാരന്‍ ആണ് ഞാന്‍, frequent flier ഉള്ളത് കൊണ്ട് അറുപതു കിലോ വരെ കൊണ്ട് പോകാം എന്ന് പറഞ്ഞിട്ടും കൂടുതല്‍ പണം കിട്ടണം എന്ന മട്ടില്‍ അയാള്‍ നിന്നു.

ഒടുവില്‍ ഉള്ളത് വേണമെങ്കില്‍ കൊണ്ട് പോ എന്ന് പറഞ്ഞ്, അവിടെ ഓടി നടക്കുന്ന മകന്റെ അടുത്തേക്ക് ഞാന്‍ പോയി.

യാതൊരു കുഴപ്പവും കൂടാതെ അതേ ലഗ്ഗേജ് gulf air -ല്‍ പിറ്റേ ദിവസം മുംബെയില്‍ നിന്നും കൊണ്ട് പോവാനും കഴിഞ്ഞു.

വെറുതെ നൂറു രൂപ പോയി. ചെറുപ്പക്കാര്‍ സ്വകാര്യ മേഖലയിലും കൈക്കൂലി സാദ്ധ്യതകള്‍ ഉണ്ടാക്കി എടുക്കുന്നു എന്നും മനസ്സില്‍ ആയി.



കുറ്റങ്ങള്‍ മാത്രം അല്ലല്ലോ പറയേണ്ടത്.ഓണത്തിന്റെ അവധിക്കു നാട്ടില്‍ വച്ച് നല്ല അനുഭവവും ഉണ്ടായിട്ടുണ്ട്.

ഇടി (മിന്നല്‍) കാരണം എന്റെ broadband modem കേടായി.അതുകൊണ്ട് പത്തനംതിട്ടയിലെ ബി.എസ്.എന്‍.എല്‍ സബ്- എഞ്ചിനീയര്‍ ഓഫീസില്‍ എത്തി.

സാധാരണ ഇമ്മാതിരി സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ നമ്മളെ ഏറ്റവും വിഷമിപ്പിക്കുക അവിടെ മേശക്കു പുറകില്‍ പ്രത്യേക തരം നിസ്സംഗഭാവത്തോടെ നമ്മെ കണ്ടിട്ടും കാണാത്ത മട്ടില്‍ ഇരിക്കുന്ന ജീവനക്കാര്‍ ആണ്. ആരോടാണ് നമ്മുടെ ആവശ്യം പറഞ്ഞ് അത് സാധിക്കാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുക? പലപ്പോഴും അവിടെ കാണുന്ന ആരോടെങ്കിലും ഇടിച്ചു കയറി ചോദിക്കേണ്ടി വരും.

സബ്- എഞ്ചിനീയര്‍ ഓഫീസിലും ഒന്നു രണ്ടു മേശക്കു പുറകില്‍ ഇതേ നിസ്സംഗ ഭാവത്തോടെ ആളിരുപ്പുണ്ട്. അവിടെ പക്ഷെ സബ് എഞ്ചിനീയര്‍ തന്നെ എന്ത് വേണം എന്ന് എന്നോട് ചോദിച്ചു, എന്റെ ആവശ്യം പറഞ്ഞപ്പോള്‍ രാവിലത്തെ തിരക്ക് ഒന്നു കഴിയട്ടെ പത്തു മിനിറ്റ് അവിടെ ഇരിക്കാന്‍ പറഞ്ഞു.

സമാധാനം ആയി അവിടെ ഇരുന്നു. അല്‍പ്പം കഴിഞ്ഞു ഒരല്‍പം പ്രായം ഉള്ള ഒരമ്മാവന്‍ അവിടെ എത്തി അയാളോടും സബ് എഞ്ചിനീയര്‍ തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി, അമ്മാവന്റെ വീണ്ടും വീണ്ടും ഉള്ള ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി പറഞ്ഞു വിട്ടു. കുറെ കഴിഞ്ഞു എന്നെയും വിളിച്ചു വെള്ള പേപ്പറില്‍ പുതിയ modem ആവശ്യപ്പെട്ടുള്ള അപേക്ഷ എഴുതി വാങ്ങി.

ഇങ്ങനെ നന്നായി പെരുമാറാനും അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട്.

Friday, October 2, 2009

ഗാന്ധിജിയെ വെറുതെ വിടുക.

ഇതാ ഒരു പുതിയ പദ്ധതിക്ക് കൂടി ഗാന്ധിജിയുടെ പേരിടാന്‍ പോകുന്നു.


'ഗാന്ധി' എന്നൊരു പേര് രാഷ്ട്രീയമായി ഏറ്റവും മുതലെടുപ്പ് നടത്തിയിട്ടുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം.





ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന് പ്രഖ്യാപിച്ച ആ മഹാന്റെ പേര് തന്നെ ആണ് ഇതിനു ഉചിതം എന്ന് വാദിക്കാം. എങ്കിലും എന്തിനും ഏതിനും ഗാന്ധിജിയുടെ, നെഹ്‌റു കുടുംബത്തിന്റെയും പേരിടുന്നത്‌ നിര്‍ത്തി രാഷ്ട്രീയത്തിന് അതീതമായി മറ്റു നേതാക്കളെയും സാമൂഹ്യ പ്രവര്‍ത്തകരെയും നാം ഓര്‍ക്കണം. ഇന്ത്യയില്‍ പത്തില്‍ അധികം പട്ടണങ്ങളില്‍ ഓരോ എം.ജി. റോഡ്‌ വീതം ഉണ്ട്. ഒരിക്കല്‍ മാത്രം എം.പി. ആയ സഞ്ജയ്‌ ഗാന്ധിയുടെയും (വാലില്‍ 'ഗാന്ധി' ഉള്ളത് കൊണ്ട് മാത്രം) പേരില്‍ പല പൊതുമുതലുകളും സംരംഭങ്ങളും ഉണ്ട്.

അറിയപ്പെടാത്ത എത്രയോ വ്യക്തികള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ കളഞ്ഞിട്ടുണ്ട്, അതൊക്കെ വിസ്മരിച്ചു 'ഗാന്ധി' എന്നൊരു പേരിനോട് അന്ധമായ വിധേയത്വം പുലര്‍ത്തരുത്.

ഗാന്ധിജിയുടെ  പേരിട്ടാല്‍ പിന്നെ മറ്റാരുടെ എങ്കിലും പേരിടാന്‍ ഉള്ള സമ്മര്‍ദം ഒഴിവാക്കാനുള്ള തന്ത്രപരമായ നിലപാടാണോ ഇത്.

Wednesday, July 22, 2009

ബേര്‍ഡ് ഫോട്ടോഗ്രാഫി ലെന്‍സ്‌ കോമ്പിനേഷന്‍

ഇതിനെ ഒരു പോസ്റ്റ്‌ എന്ന് വിളിക്കാന്‍ കഴിയുമോയെന്നറിയില്ല. എന്നാലും സ്വന്തം ആവശ്യത്തിന് നടത്തിയ ഒരന്വേഷണം അതില്‍ നിന്നുകിട്ടിയ എനിക്ക് ഗുണകരമായി തോന്നിയ ചിലവിവരങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ചിലര്‍ക്കെങ്കിലും ഉപയോഗപ്പെടുമെന്ന് കരുതുന്നു.

കാനന്‍ ക്യാമറ ഉപയോഗിക്കുന്ന മിക്കവരുടെയും ആഗ്രഹമായിരിക്കും "L" സീരീസ്‌ ലെന്‍സ്‌ ഉപയോഗിക്കുക എന്നത്. മിക്ക "L".സീരീസ്‌ ലെന്‍സും വെള്ള നിറത്തിലുള്ളവ ആയിരിക്കും. നിക്കോണ്‍ കാമറയ്ക്കു വെള്ള ലെന്‍സ്‌ ഇല്ലായെന്നാണ് അറിവ്‌. പിന്നീട് വെള്ള ലെന്‍സ്‌ ഉള്ളത് സോണിയ്ക്കാണ്. ചില കറുപ്പ് നിറത്തിലുള്ള "L" സീരീസ്‌ ലെന്‍സിലും "L " സീരീസിന്റെ അടയാളമായ ചുവപ്പ് നിറത്തിലുള്ള വൃത്തം ലെന്‍സിന്റെ മുന്‍ഭാഗത്തു ഉണ്ടായിരിക്കും. മറ്റു ലെന്‍സിനെ അപേക്ഷിച്ച് "L" സീരീസിന്റെ പിക്ചര്‍ ക്ലാരിറ്റിയും ബില്‍ഡ്‌ ക്വാളിറ്റിയും ഉന്നത നിരവാരത്തില്‍ ഉള്ളവയായിരിക്കും. ഒപ്പം ഉയര്‍ന്ന വിലയും. അതുപോലെ "L" സീരീസ്‌ ലെന്‍സുകള്‍ ക്രോപ്പ് സെന്‍സര്‍ ക്യാമറയിലും ഫുള്‍ ഫ്രേം ക്യാമറയിലും ഉപയോഗിക്കാമെന്നുള്ള മെച്ചവുമുണ്ട്.

വൈല്‍ഡ്‌ ലൈഫ്‌, ബേര്‍ഡ് ഫോട്ടോഗ്രഫിക്കായി ഒരു ലെന്‍സ്‌ കണ്ടെത്തുക എന്നൊരു ലക്ഷ്യമായിരുന്നു എനിക്കുള്ളത്. കുറഞ്ഞ പക്ഷം 500mm എങ്കിലും ഉള്ള ലെന്‍സ്‌ വേണം തരക്കേടില്ലാത്ത ഒരു വൈല്‍ഡ്‌ ലൈഫ്‌, ബേര്‍ഡ് ഫോട്ടോഗ്രാഫര്‍ക്ക്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ മിക്കവരും 500mm അതിനുമുകളിലോ ഉള്ള ഫിക്സഡ്‌ ഫോക്കല്‍ ലെങ്ങ്ത്ത്‌ ലെന്‍സ്‌ ആവും ഉപയോഗിക്കുക. സാധാരണക്കാര്‍ക്കും എന്തൂസിയാസിസ്റ്റ്‌ ഫോട്ടോഗ്രാഫര്‍മാര്‍ക്കും അപ്രാപ്യമാവും ഇത്തരം ലെന്‍സിന്റെ വില. അതുപോലെ അത്രയും പണം മുടക്കി വാങ്ങുന്ന ഒരു ലെന്‍സ്‌ ഇതിനുമാത്രമായി ഉപയോഗിക്കാന്‍ പ്രൊഫെഷണല്‍ അല്ലാത്തവര്‍ക്ക് കഴിയില്ല. അതിനു പരിഹാരമെന്നുള്ള ലെന്‍സുകളാണ് ഞാന്‍ തപ്പിയത്.

എന്റെ മുമ്പില്‍ മൂന്നു ഓപ്ഷന്‍ ആണ് ഉണ്ടായിരുന്നത്. ആദ്യത്തെ 70-200mm f/4, രണ്ടാമത്തേത് 70-200mm f/2,8, മൂന്നാമത്തേത് 100-400mm f4.5/5.6 ഇവ മൂന്നും ഇമേജ് സ്റ്റബിലൈസും (IS- Image stabilization) അള്‍ട്ര സോണിക്‌ മോട്ടറും (USM) ഉള്ളവയാണ്. അതുപോലെ മൂന്നിലും കാനന്റെ 1.4x/2X എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കാനും കഴിയും. ഫുള്‍ഫ്രേംകാമറ ഉപയോഗിക്കുന്നവര്‍ ആദ്യത്തെ രണ്ടുകാമറയിലും എക്സ്‌റ്റെണ്ടര്‍ ഉപയോഗിച്ച് യഥാക്രമം 98-280mm (using1.4X Extender) , 140--400mm (using 2X Extender)വരെ ആക്കാം. മൂന്നാമത്തെ ലെന്‍സില്‍ യഥാക്രമം140-560mm (1.4X), 200-800mm( 2X) വരെ ആക്കാം.

എന്നാല്‍ ക്രോപ് സെന്‍സര്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് ഇത് യഥാക്രമം 156-448mm (using 1.4X extender) , 224- 640mm (using 2X extender) ആക്കി മാറ്റാം. മൂന്നാമത്തെ ലെന്‍സ്‌ 224-896mm (using 1.4X extender) , 320-1280mm (using 2X extender) ആക്കി മാറ്റാം. (all this focal lengths are including 1.6X crop factor of canon cameras). അതുപോലെ ഈ ഫോക്കല്‍ ലെങ്ങ്ത്ത്‌ ഇരട്ടിക്കുമ്പോള്‍ അതോടൊപ്പം ഇവയുടെ അപ്പര്‍ച്ചര്‍ നമ്പറും ഇരട്ടിക്കുന്നു എന്നും ഓര്‍ക്കുക.



കാനന്‍ കാമറയില്‍ അപ്പര്‍ച്ചര്‍ f/ 5.6 കൂടുതല്‍ ചെറിയ നമ്പറുകള്‍ (more than f 5.6) ഉണ്ടെങ്കില്‍ ഓട്ടോഫോക്കസ്‌ നടക്കില്ല. അതുകൊണ്ട് തന്നെ എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇതും മനസ്സില്‍ ഉണ്ടാവണം. 100-400mm f4.5/5.6ലെന്‍സില്‍ തുടക്കം തന്നെ f/4.5 ആയതുകൊണ്ട് 1.4X എക്സ്‌റ്റെണ്ടര്‍ ഉപയോഗിച്ചാലും ഓട്ടോഫോക്കസ്‌ വര്‍ക്ക്‌ ചെയ്യാതെ വരും. മിക്ക വൈല്‍ഡ്‌ലൈഫ്‌ ഫോട്ടോഗ്രാഫര്‍മാരും ട്രൈപോഡ്‌ ഉപയോഗിക്കുമെങ്കിലും ലോലൈറ്റ്‌ ഫോട്ടോഗ്രഫിയെ ഈ വലിയ അപ്പര്‍ച്ചര്‍ നമ്പര്‍ ബാധിക്കും. അതുകൊണ്ട് തന്നെ 100-400mm f4.5/5.6 ലെന്‍സ്‌ എക്സ്‌റ്റെണ്ടര്‍ വച്ചുള്ള ഉപയോഗത്തിന് അത്തരം മെച്ചം എന്ന് തോന്നുന്നില്ല. ഉപയോഗിക്കാന്‍ കഴിയില്ലായെന്നു ഇതിനര്‍ഥമില്ല. അതുപോലെ എക്സ്റ്റെണ്ട്ര്‍ പിന്‍ ടാമ്പര്‍ ചെയ്തു ഓട്ടോഫോക്കസ്‌ വര്‍ക്ക്‌ ചെയ്യിക്കാമെങ്കിലും ഇതോടെ കാനന്‍ വാറന്റി നഷ്ടപ്പെടുമെന്നും ഓര്‍ക്കുക. എക്സ്‌റ്റെണ്ടര്‍ ഇല്ലാതെ തന്നെ ക്രോപ് ഫ്രേമില്‍ ഈ ലെന്‍സ്‌ 160-640mm (using 1.6X crop factor) റേഞ്ച് കവര്‍ ചെയ്യുന്നത് കൊണ്ട് ബേര്‍ഡ്ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കാം. എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കണം എന്നുള്ളവര്‍ ഇതൊഴിവാക്കുകയാവും ഭേദം.



അടുത്ത കോമ്പിനേഷന്‍ 70-200mm f/4 ആണ്. ഇതില്‍ 2X എക്സ്‌റ്റെണ്ടര്‍ഉപയോഗിച്ചാല്‍ f/8 ആവുന്നതുകൊണ്ട് തന്നെ ഓട്ടോഫോക്കസ്‌ പ്രശ്നം ഉണ്ടാവും. 1.4X ഉപയോഗിക്കുമ്പോള്‍ ഓട്ടോഫോക്കസ്‌ വര്‍ക്ക്‌ ചെയ്യുമെങ്കിലും ലഭിക്കുന്ന ദൂരം 156-448mm മാത്രമായിരിക്കും. ക്രോപ്സെന്‍സറില്‍ കഷ്ടിച്ച് ഉള്‍ക്കൊള്ളിക്കാം. ഫുള്‍ ഫ്രേമില്‍ ഇതിനെ ബേര്‍ഡ് ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

അടുത്ത കോമ്പിനേഷന്‍ 70-200mm f/2.8 ആണ്. ഇതില്‍1.4x എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ 156-448mm റേഞ്ച് കിട്ടും അതും f/4. പക്ഷെ ആ ഫോക്കല്‍ റേഞ്ച് ഫുള്‍ ഫ്രേമില്‍ ബേര്‍ഡ് ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും ക്രോപ്പ് ബോഡിയില്‍ ഉള്‍ക്കൊള്ളിക്കാം. ഒപ്പം f/4 എന്നത് താരതമ്യേന വേഗമേറിയതും ആണ്. അതുപോലെ ഇതില്‍ 2X എക്സ്‌റ്റെണ്ടര്‍ ഫിറ്റ് ചെയ്‌താല്‍ 224- 640mm റേഞ്ച് ആയിമാറും. ഒപ്പം അപ്പര്‍ച്ചര്‍ 5.6 അതുകൊണ്ട് തന്നെ ഇതില്‍ 2X ഫിറ്റ് ചെയ്താലും ഓട്ടോ ഫോക്കസ്‌ വര്‍ക്ക്‌ ആവും. (1.4X, 2X എന്നീ എക്സ്‌റ്റെണ്ടര്‍ ഇവിടെ ഒരേ വിലയാണ്. അതുപോലെ സിഗ്മ,ടാമറോണ്‍, ടോകിന ലെന്‍സുകള്‍ വിലക്കുറവാണെങ്കിലും ഇവിടെ കാനന്‍ പോലെ ഈട് നിന്നെന്നു വരില്ല. ഒപ്പം ചില ലോങ്ങ്‌ റേഞ്ച് സൂം ലെന്‍സുകള്‍ ഓട്ടോ ഫോക്കസ്‌ വര്‍ക്ക്‌ ചെയ്തില്ലായെന്നും വരും.)

അതുപോലെ എക്സ്‌റ്റെണ്ടര്‍ ഊരിമാറ്റിയാല്‍ 70-200mm f/2.8ലെന്‍സ്‌ നല്ലൊരു മിഡ് റേഞ്ച് സൂം ലെന്‍സ്‌ ആണ്. സ്പോര്‍ട്സ്, പോട്രൈറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. വെതര്‍ ഷീല്‍ഡ് ഉള്ള ഈ ലെന്‍സ്‌ ഭാരമെറിയത് ആണെങ്കിലും മികച്ച ഒപ്ടിക്കല്‍ ക്ലാരിറ്റിയും റീസേല്‍ വാല്യൂവും ഉള്ള ലെന്‍സ്‌ ആണ്.



PRICE LIST :

*canon 70-200 f/4 IS USM 1185 euro
*canon 70-200 f/2.8 IS USM 1890 euro
*canon 100-400 f4.5/5.6 IS USM 1650 euro
*1.4x/2X extender 400 euro

Sunday, July 12, 2009

എന്‍.സി.പി ചരിതം... മുരളിയുടെയും.

ജനതാദളിന്റ്റെ രാഷ്ട്രീയത്തെ പറ്റി മുമ്പൊരു ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഇപ്പോള്‍ ശ്രീ. മുരളീധരന്‍ സംസ്ഥാന പ്രസിഡണ്ട്‌ ആയുള്ള എന്‍.സീ.പി. യും സമാന അവസ്ഥയില്‍ തന്നെ. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നും ആവില്ല എന്ന് കണ്ടു കുറെ നാളുകളായി എല്‍.ഡി.എഫ്‌. ഇലോ യു.ഡി.എഫ്‌ ഇലോ ഒന്ന് കയറികൂടാന്‍ പല തന്ത്രങ്ങളും പയറ്റുന്നു.

കരുണാകരന്റെ സമ്മര്ദ്ധ തന്ത്രത്തിന്റെ ഫലമായി കിട്ടിയ കെ.പി.സീ.സീ. പ്രസിഡണ്ട്‌ സ്ഥാനം കിട്ടുനതിനു മുമ്പ് പല തവണ എം.പി. ആകാന്‍ അവസരം കിട്ടിയ മുരളീധരന്‍. കോണ്‍ഗ്രസില്‍ നിന്ന് കിട്ടാവുന്നതെല്ലാം പിടിച്ചു വാങ്ങിയവരാണ് കരുണാകരനും കുടുംബവും. ഒരു നല്ല കെ.പി.സീ.സീ. പ്രസിഡണ്ട്‌ എന്നാ അവസ്ഥയില്‍ നിന്നും എന്ത് ഭൂതാവേശത്തില്‍ (അതു അച്ഛന്റെ രാഷ്ട്രീയ (കു) ബുദ്ധി ആണോ?) എന്നറിയില്ല മുരളീധരന്‍ കെ.പി.സീ.സീ. പ്രസിഡണ്ട്‌ സ്ഥാനം രാജി വച്ച് മന്ത്രി ആകുന്നു. 'കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കാന്‍', 'അണികളുടെ നിര്‍ബന്ധം/ഉപദേശം' തുടങ്ങി പല ന്യായീകരണങ്ങളും മുരളീധരന്‍ പിന്നീട് ഇതേ പറ്റി പറഞ്ഞിട്ടുണ്ട്.

വെറുതെ നല്ല പിള്ള ചമഞ്ഞു കെ.പി.സീ.സീ. പ്രസിഡണ്ട്‌ ആയിരുന്നാല്‍ തനിക്കു വല്ല്യ ഗുണം ഇല്ല, എന്ത് കൊണ്ട് ഒരു മന്ത്രിയും പിന്നെ മുഖ്യമന്ത്രിയും ആയികൂടാ എന്നാ ചിന്തയില്‍ നിന്ന് തന്നെ ആണ് ഇന്ന് മുരളീധരന്‍ സ്വകാര്യമായി എങ്കിലും പരിതപിക്കാന്‍ ഇടയുള്ള ആ രാഷ്ട്രീയ എടുത്തു ചാട്ടം.

ഒരു എം.എല്‍.എ. യെ രാജി വയ്പ്പിച്ചു ഉപതിരഞ്ഞെടുപ്പ് നടത്തി ഖജനാവിന് ചിലവുണ്ടാക്കി കാട്ടിയ ആ രാഷ്ട്രീയ നീക്കത്തിന് വടക്കാഞ്ചേരിയിലെ ജനങ്ങള്‍ തനി ചൂരല്‍ പ്രയോഗം തന്നെ നടത്തി എന്ന് പറയാം.
അന്ന് തൊട്ടു ഇന്ന് വരെ ചെയ്തതെല്ലാം അബദ്ധം ആയി മുരളീധരന്‍.

സോണിയയെ യും, മറ്റു കോണ്‍ഗ്രസ്‌ നേതാക്കളെയും പരിഹസിച്ചു അണികളുടെ കൈ അടി വാങ്ങി ഇന്ദിര ഗാന്ധിയുടെ പേരും പറഞ്ഞു പാര്‍ട്ടി ഉണ്ടാക്കി യിട്ടും ക്ലച്ച് പിടിച്ചില്ല. ഒടുവില്‍ നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തി ആക്കാന്‍ ഡി.ഐ.സീ (കെ) യുമായുള്ള , ഒരു യഥാര്‍ത്ഥ കോണ്‍ഗ്രെസ്സുകാരനും ഒരിക്കലും ദഹിക്കാത്ത, ബാന്ധവം കാരണമായി.എല്‍.ഡി.എഫ്‌. ഇല്‍ എടുക്കുമെന്ന മോഹന സ്വപ്നത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മറിച്ച് കൊടുത്ത കുറെ വോട്ടുകള്‍ പിന്നീട് നഷ്ട്ടം. ഇടതു പക്ഷത്തേക്ക് ചേക്കേറാന്‍ തയാറെടുപ്പായി തങ്ങള്‍ കേഡര്‍ പാര്‍ട്ടി ആയി മാറും എന്നൊക്കെ മുരളി വീമ്പു പറഞ്ഞിരുന്നു.

ഇടത്തേക്ക് മറിയാന്‍ കരുണാകരന്റെ ഭൂതകാലം ആണ് തടസ്സം എന്ന് കരുതി മകന്റെ രാഷ്ട്രീയ ഭാവി ഓര്‍ത്തു 'സോണിയ സിന്ദാബാദ്‌','കൊണ്ഗ്രെസ്സുകരനായി മരിക്കണം' എന്നൊക്കെ കരഞ്ഞു വിളിച്ചു വന്ന കരുണാകരനെ തിരിച്ചെടുത്ത കോണ്‍ഗ്രസുകാരെ സമ്മതിക്കണം.

പല ചെറു പാര്‍ട്ടികളും നില നില്‍പ്പിനായി പാട് പെട്ട് എല്‍.ഡി.എഫ്‌. ഇല്‍ പയറ്റുമ്പോള്‍ പാഷാണത്തില്‍ കൃമി കയറും പോലെ ആവും എന്ന് മനസില്ലാക്കി ഉണ്ടായ എതിര്‍പ്പ് മൂലം എല്‍.ഡി.എഫ്‌. പ്രവേശനം നടപ്പില്ല എന്ന് മനസിലായി. അപ്പോള്‍ പിന്നെ വളഞ്ഞ വഴി. മുമ്പേ എല്‍.ഡി.എഫ്‌. ഇല്‍ ഉണ്ട് എന്ന് പറയപെടുന്ന എന്‍.സീ.പി. യില്‍ കയറി അങ്ങ് ലയിക്കുക.

കോണ്‍ഗ്രസിനെ നയിക്കാന്‍ വിദേശി ആയി ജനിച്ച സോണിയ ഗാന്ധിയുടെ അവകാശത്തെ എതിര്‍ത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്ന പവാര്‍,സാങ്മാ, താരിക്ക് അന്‍വര്‍ തുടങ്ങിയവരുടെ നേതൃതത്തില്‍ രൂപികരിച്ച എന്‍.സീ.പി. ഒരു നാണവും കൂടാതെ തിരഞ്ഞെടുപ്പിന് ശേഷം അടവ് ബാന്ധവത്തിലൂടെ കോണ്‍ഗ്രസ്‌ ( സോണിയ) നയിക്കുന്ന കേന്ദ്ര ഭരണത്തില്‍ പങ്കാളികള്‍ ആയി.

ഇതേ എന്‍.സീ.പി. വഴി എല്‍.ഡി.എഫ്‌. ഇല കയറാം എന്നാ അടവും എന്‍.സീ.പി. യെ തന്നെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതിലൂടെ നടന്നില്ല.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടു മറിച്ച് കൊടുത്തു ഇടതു നിന്നോ വലതു നിന്നോ പിന്തുണ യോടെ മത്സരിക്കാം എന്നാ പ്രതീക്ഷയില്‍ അവസാന നിമിഷം വരെ കാത്ത മുരളി ഏറ്റവും സാധ്യത ഉള്ളതെന്ന് പറയപെട്ട വയനാട് തിരഞ്ഞെടുത്തു. കേന്ദ്രത്തില്‍ എന്‍.സീ.പി. പോലുള്ള ചെറു പാര്‍ട്ടികള്‍ക്ക് വീണ്ടും സ്വാധീനം ഉള്ള തൂക്കു ഭരണം ഉണ്ടാവും, അങ്ങനെ എങ്കില്‍ മുരളി ജയിച്ചാല്‍ മന്ത്രി ആവും എന്നിങ്ങനെ ഉള്ള പ്രചാരണങ്ങള്‍ എല്ലാം ഫലം വന്നതോടെ വിഴുങ്ങി. ഇടതിനോടും വലതിനോടും മത്സരിച്ചു ഒരു ലക്ഷം വോട്ടുകള്‍ നേടി എന്ന് പറഞ്ഞു മസ്സില് പെരുപ്പിച്ചു കാട്ടി.

എല്‍.ഡി.എഫ്‌. വാതിലുകള്‍ കൊട്ടി അടയ്ക്ക പെട്ടതോടെ അത് വരെ പറഞ്ഞതെല്ലാം വിഴുങ്ങി ഇടതിനെ പള്ളു പറഞ്ഞു അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ്.‌. ഇല്‍ പാര്‍ട്ടി യെ കൊണ്ട് കെട്ടാം എന്നായി ചിന്ത. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എങ്കിലും കുറച്ചു മെമ്പര്‍ മാരെ ഉണ്ടാക്കി ഇല്ലെങ്കില്‍ അണികള്‍ എല്ലാം കൊഴിഞ്ഞു പോകും എന്നറിയാം. ഭരണമോ സ്ഥാനങ്ങലോ ഇല്ലെങ്കില്‍ 'എന്ത് നേതാക്കള്‍? എന്ത് അണികള്‍?'

ഇതിനായി മുമ്പേ തിരിച്ചു പോയ കരുണാകരന്‍ ഒളിഞ്ഞും തെളിഞ്ഞും പലതും പറയുന്നുണ്ട്. എല്‍.ഡി.എഫ്‌. വിട്ടു വരുന്ന ജനതാദളിനെ യു.ഡി.എഫ്‌ ഇല്‍ എടുത്താലും മുരളിയുടെ എന്‍.സീ.പി യെ എടുത്തു ആത്മഹത്യ നടത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തയാറല്ല. അപ്പോള്‍ പിന്നെ ഡല്‍ഹി വഴി, പവാര്‍ വഴി, സോണിയ വഴി , ഹൈ കമാന്‍ഡ് സമ്മര്‍ദം ഉണ്ടാക്കാന്‍ ഉള്ള കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. യു.ഡി.എഫ്‌. പ്രവേശനനതിനു താനാണ് തടസം എങ്കില്‍ അണികള്‍ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജി വക്കും എന്ന് വരെ ഗതി കേട്ട് മുരളി പറഞ്ഞു കളഞ്ഞു.ഇത് പോലെ പല നമ്പരുകളും ഇനിയും കേള്‍ക്കാനും കാണാനും കേരളീയര്‍ക്ക് ഭാഗ്യം ഉണ്ടാവും.

പാര്‍ട്ടി യെ കോണ്‍ഗ്രസ്‌ പാളയത്തില്‍ കൊണ്ട് കേട്ടുനതിനെ എതിര്‍ക്കുന്ന ചോട്ടാ നേതാക്കളെയും കൈകാര്യം ചെയ്യേണ്ടി വരും. എന്‍.പി. ഗംഗാധരന്‍ നുമായുള്ള കടിപിടികള്‍ മറ നീക്കി പുറത്തു വരുന്നു. ദേശീയ കമ്മറ്റി അംഗമോ മറ്റോ ആയ ഗംഗാധരനെ കൈകാര്യം ചെയ്യാം വെറും സംസ്ഥാന പ്രസിഡന്റ്‌ ആയ മുരളിക്ക് അധികാരമില്ല പോലും. പണ്ട് ഗുണ്ടകളെ വിട്ടു രാജ് മോഹന്‍ ഉണ്ണി താന്റെ മുണ്ട് പറിച്ചപോലെ ആണ് ഗംഗാധരന്റെ വീടിനും കാറിനും കല്ലേറ്...

കാര്യങ്ങള്‍ ഇവിടെ വരെ ആയുള്ളൂ... ഇനി പലതും കാണാനും കേള്‍ക്കാനും കിടക്കുന്നു......

വാല്. വഴിയില്‍ ആരെങ്കിലും വിസര്‍ജനം നടത്തിയാല്‍ അതി‌ വഴി നടക്കുന്നവരെ നാറും, അറിയാതെ ചവിട്ടുന്നവരെ നാറും, ചവിട്ടുനവര്‍ നടന്നു പോകുന്ന വഴി നാറും, ചവിട്ടി നടന്നു പോകുന്നവരുടെ പിറകെ നടന്നാലും നാറും... അത് പോലെ ചിലരെ പറ്റി ബ്ലോഗ്‌ ഇട്ടാല്‍ തന്നെ നാറും. ഒന്ന് പോയി കുളിക്കട്ടെ.......

Friday, July 10, 2009

തീക്കുറുക്കനെ അല്പം സ്പീഡാക്കാം.

ഗൂഗിള്‍ ക്രോമും ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററും ഉപയോഗിക്കുന്നവരേക്കാള്‍ ഇപ്പോള്‍ മോസില്ല ഫയര്‍ഫോക്സ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കേള്‍ക്കുന്നു. ഞാന്‍ ഈ തീക്കുറുക്കനെ (ഫയര്‍ഫോക്സ്‌) ഉപയോഗിക്കുമ്പോള്‍ ക്ലിക്ക് ചെയ്‌താല്‍ ഒന്ന് ഓപ്പണ്‍ ആയി വരാന്‍ അല്പം താമസ്സിക്കുന്നതായി കണ്ടിരുന്നു. അതുകൊണ്ട് തീക്കുറുക്കനെ അല്പം വേഗത്തില്‍ ഓപ്പണ്‍ ആക്കാന്‍ നടത്തിയ ശ്രമത്തില്‍ അല്പം കൂടി വേഗത്തില്‍ ഓപ്പണ്‍ ആക്കാന്‍ കഴിഞ്ഞു. ഞാന്‍ ചെയ്തത് നിങ്ങളുമായി പങ്കുവയ്ക്കുന്നു. കഴിഞ്ഞ സാങ്കേതിക പോസ്റ്റിനു നിങ്ങള്‍ തന്ന പിന്തുണ ഈ പോസ്റ്റിനും കാരണമായി എന്നതാണ് സത്യം.

ആദ്യം മോസില്ല ഫയര്‍ഫോക്സ്‌ ഓപ്പണ്‍ ചെയ്യുക.

രണ്ടാമത് അഡ്രസ്‌ബാറില്‍ about:config ടൈപ്പ് ചെയ്യുക.

എഡിറ്റ്‌ ‍ ചെയ്യാനായി തുറന്നുവരുന്ന കോണ്‍ഫിഗറേഷന്‍ സ്ക്രീന്

അടുത്തത് തുറന്നുവരുന്ന സ്ക്രീനില്‍ network.http.pipelining സ്ക്രോള്‍ ചെയ്തു കണ്ടെത്തുക. ഇതില്‍ ക്ലിക്ക് ചെയ്തു True എന്ന് ആക്കുക.

അടുത്തത് സ്ക്രോള്‍ ചെയ്തു network.http.pipelining.maxrequests കണ്ടെത്തുക. അതില്‍ ചെയ്ത് വരുന്ന പോപ്‌അപ്പ് വിന്‍ഡോയില്‍ (പൊങ്ങിവരുന്ന ജാലകത്തില്‍) 4 എന്നുള്ള നമ്പര്‍ 60 ആയി മാറ്റുക.

ഇത്രയും ചെയ്തപ്പോള്‍ എന്റെ തീക്കുറുക്കന്‍ പഴയതിനേക്കാള്‍ മിടുക്കനായി. നിങ്ങളുടെ കാര്യം അറിയിക്കുക. കൂടുതല്‍ പ്രോത്സാഹനങ്ങള്‍ ഇതിനായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ആത്മവിശ്വാസം തരും.
മുമ്പ് വേഗം കൂട്ടാനായി ഉപയോഗിച്ചിരുന്ന വേഗകുറുക്കന്‍ (Faster Fox) പുതിയ തീകുറുക്കനുമായി (Mozilla)ചേര്‍ന്ന് പോകില്ല.

Tuesday, July 7, 2009

എന്തിനിങ്ങനെ പാര്‍ട്ടികള്‍?

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ നു ( ഇന്ദിര ഗാന്ധിക്ക്)ബദലായി ഉയര്‍ന്നു വന്ന ജനതാ തരംഗത്തില്‍ നിന്നും പൊട്ടി മുളച്ച്, നേതാക്കളുടെ ബാഹുല്യം കൊണ്ട് പിളര്‍ന്നു പിളര്‍ന്നു, ക്ഷീണിച്ചു, തളര്‍ന്ന സംഘടന ആണ് ജനതാദള്‍.പല തവണയായി പിളര്‍ന്നു കുടല്‍മാല പോയൊരു പ്രസ്ഥാനം. വളര അധികം നേതാക്കളെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭാവന ചെയ്യാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു, നേതാക്കളെ മാത്രം.


ഓരോ നേതാക്കളുടെയും കുടുംബ കുത്തകയായി ഇന്ത്യയില്‍ ഉടനീളം സെക്കുലര്‍, യുണൈറ്റഡ്, രാഷ്ട്രീയ തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'സുന്ദര' പദങ്ങളിലും , പിന്നെ നേതാക്കളുടെ പേരിലും ഒക്കെ യായി അറിയപെട്ടു പിളര്‍ന്നു പടര്‍ന്ന സംഘടനാ പാരമ്പര്യം.


അതിന്റെ ഒരു മുറി ആണ് കേരളത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ജനതാദള്‍ സെക്കുലര്‍. വര്‍ഷങ്ങളായി വീരേന്ദ്ര കുമാറിന്റെ കുത്തക ആയിരുന്ന പ്രസ്ഥാനം 'മാതൃഭൂമി-ദേശാഭിമാനി-പിണറായി-വീരന്‍ ' പോരിലൂടെ എല്‍.ഡി.എഫ്‌. ഇല്‍ നിന്നും കഴിഞ്ഞ ഇലക്ഷന്‍ ഓടെ വി ട്ടു നിന്നു.


നേതാക്കള്‍ ഒരു പരിധിയില്‍ കൂടുതല്‍ വളരുമ്പോള്‍ സാധാരണ ഈ സംഘടനയില്‍ ഉണ്ടാവുന്ന ഒരു തരം രാസ പരിണാമത്തിലൂടെ പരസ്പരം പുറത്താക്കി പരിഹാസ്യരായി വീണ്ടും ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നു.




ഇത്ര കാലം എല്‍.ഡി.എഫ്‌. ഇല നിന്ന ഇവര്‍ ഇപ്പോള്‍ യു.ഡി.എഫ്‌. ലേക്ക് കയറാന്‍ റെഡി ആയി നില്‍ക്കുന്നു.എന്തെങ്കിലും രാഷ്ട്രീയ / നയപരമായ ആദര്‍ശമോ , ജനങ്ങളോട് എന്തെങ്കിലും ബാധ്യതയോ ഇവര്‍ വച്ച് പുലര്‍ത്തുന്നുണ്ടോ? വല്ല്യ കക്ഷികളുടെ ഒപ്പം ചേര്‍ന്ന് കിട്ടുന്ന കുറച്ചു പഞ്ചായത് വാര്‍ഡുകളോ , നിയമസഭ മണ്ഡലങ്ങലോ അല്ലെങ്കില്‍ വല്ല കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങലോ ഒക്കെ മാത്രം അല്ലെ ഇവരുടെ ഇപ്പോളത്തെ ലക്‌ഷ്യം?


ഇവരുടെ പിളര്‍പ്പും പുറത്താക്കലും ഒന്നും പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നാല്‍ വളരെ നന്നായിരുന്നു.


എന്തിനിങ്ങനെ പാര്‍ട്ടികള്‍?

Saturday, July 4, 2009

സിനിമയും, ജീവിതവും.

മലയാള സിനിമയിലെ നെടും തുണുകള്‍ ആര് എന്ന ചോദ്യം ഒരു ഇരുപത് ഇരുപത്തഞ്ച് വര്‍ഷം പിന്നിലേക്കിറങ്ങി ചെന്നു ചോദിച്ചിരുന്നു എങ്കില്‍ ഒരുപക്ഷെ പെട്ടെന്നു കിട്ടുന്ന ഉത്തരങ്ങള്‍ കുഞ്ചാക്കോ എന്നോ, നവോദയ അപ്പച്ചന്‍ എന്നോ ആകുമായിരുന്നു. അന്ന് പണം മുടക്കുന്നവന്റെ ആയിരുന്നു സിനിമ. പിന്നെ എണ്‍പതുകളുടെ അവസാനത്തില്‍ സിനിമയുടെ തലതൊട്ടപ്പന്‍ സ്ഥാനം സംവിധായകരിലേക്ക് കൈമറ്റപ്പെട്ടു. ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരെ പോലെയുള്ള സര്‍ഗ്ഗ പ്രതിഭകള്‍ക്ക് മുന്നില്‍ മറ്റ് വിഭാഗങ്ങള്‍ നിഷ്പ്രഭരായി എന്നു പറയുന്നതാവും കൂ‍ടുതല്‍ ശരി.

ഭരതന്റെ, പത്മരാജന്റെ, ഐ വി ശശിയുടെ, ഫാസിലിന്റെ നിഴല്‍ പറ്റി അവരുടെ പ്രതിഭയെ കറന്നു കുടിച്ച് ഉയര്‍ന്നു വന്ന മമ്മൂട്ടിയും, മോഹന്‍ലാലും മലയാള സിനിമയുടെ അഭിവാജ്യ ഘടകങ്ങള്‍ ആയത് വളരെ പെട്ടെന്നാണ്. ഉയര്‍ച്ചയുടെ പാരമ്യതയില്‍ തങ്ങളുടെ ഗുരുക്കന്മാരെ പോലും പുറം കാലുകൊണ്ട് ചവിട്ടി അരച്ച് താര സിംഹാസനവും അതുവഴി മലയാള സിനിമയെ തന്നെ തങ്ങളുടെ ഏറാന്മൂളികള്‍ ആക്കാനും ഈ നടന്മാര്‍ക്ക് സാധിച്ചു എന്നത് പകല്‍ പോലെ വ്യക്തം. അടുത്ത കാലത്ത് ഐ വി ശശി നിര്‍മ്മിച്ച ബല്‍‌റാം vs താരാദാസ് എന്ന ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് അദ്ധേഹത്തിന്റെ ചില വെളിപ്പെടുത്തലുകള്‍ തന്നെ ഇതിന് ഉത്തമ ഉദാഹരണം.

സിനിമ എന്ന പണം വാരി / കുത്തുപാളയെടുക്കല്‍ ബിസിനെസ്സിന് തീര്‍ച്ചയായും താരപ്രഭ ഒരു അവിഭാജ്യ ഘടകം തന്നെയാണ്. പക്ഷെ അതിന്റെ നന്മയേയും, തിനമയേയും നേരിട്ടനുഭവിക്കാന്‍ വിധിക്കപ്പെട്ട നിര്‍മ്മാതാക്കളെ ഒരു മൂലക്കിരുത്തി, തന്റെ സിനിമ ആര് സംവിധാനം ചെയ്യണമെന്നും, അതിന്റെ കഥ എങ്ങനെ ആയിരിക്കണമെന്നും വിധിക്കുന്നിടം വരെ എത്തി സൂപ്പര്‍ മെഗാസ്റ്റാറുകളുടെ പ്രകടനം. തന്റെ ശരീര ഭാഷക്കോ, അഭിനയ സിദ്ധിക്കോ വഴങ്ങാത്ത കോമാളി വേഷങ്ങള്‍ എടുത്താടി മലയാള സിനിമയേയും, നിര്‍മ്മാതാവിനേയും, സംവിധായകനേയും എന്തിന് സൂപ്പര്‍സ്റ്റാര്‍ സിനിമയെന്ന സിദ്ധൌഷധത്തിന് കണ്ണും നട്ടിരിക്കുന്ന പാവം ജനം വരെ വഞ്ചിക്കപ്പെടുന്നു ഇവിടെ. ഇതൊക്കെ ചെയ്യുമ്പോഴും തന്റെ പ്രതിഫലം ഒരു നായാപൈസ കുറയാതെ (പടം പൊട്ടി നിര്‍മ്മാതാവ് ആത്മഹത്യ ചെയ്താല്‍ റീത്ത് വാങ്ങനുള്ള പൈസ ഉള്‍പ്പെടെ)എണ്ണിവാങ്ങി പോക്കറ്റിലിടാനും ഇവര്‍ മറക്കാറില്ല.

ഇനിയുള്ളത് ഫാന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന പേക്കൂത്തുകളാണ്. രജനീകാന്തിനേയും, പ്രഭുവിനേയും ഒക്കെ അന്ധമായി ആരാധിക്കുന്ന തമിഴ് ജനതയെ അവരുടെ വിവരമില്ലായമയെ പറഞ്ഞ് പുശ്ചിച്ച മലയാളി അറുപത് പിന്നിട്ട മമ്മൂട്ടിക്കും, അന്‍പതുകള്‍ പിന്നിട്ട മോഹന്‍ലാലിനും, സുരേഷ് ഗോപിക്കും ഫാനസ് അസോസിയേഷനുകള്‍ തീര്‍ത്ത് അവരെ കവലകളില്‍ വച്ച് പൂജിച്ച് ആള്‍ ദൈവങ്ങള്‍ ആക്കുന്ന ലജ്ജാവഹമായ കാഴ്ച്ചകളും അഭിനവ കേരളം കണ്ടുകൊണ്ടിരിക്കുന്നു. ഗുണ്ടാ സംഘങ്ങളെ പോലെ പരസ്പരം പോരടിക്കുന്ന ഇവര്‍ മൂലം മനസമാധാനമായി കുടുഃബവും ഒന്നിച്ച് സിനിമ കാണാന്‍ പോകാന്‍ കഴിയാത്ത അവസ്ഥ. തന്റെ സിനിമയ്ക്ക് കൈയ്യടിക്കാനും ,തന്റെ എതിരാളിയുടെ സിനിമയ്ക്ക് കൂവാനും ഫാന്‍സ് സംഘടനകളെ നമ്മുടെ സൂപ്രന്മാര്‍ ഉപയോഗിക്കുന്നു എന്ന സിനിമാ പിന്നാമ്പുറ വാര്‍ത്തകള്‍ കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സൂപറും, ഡ്യൂപ്പറും ആകുവാന്‍ വേണ്ടി കളിക്കുന്ന തരം താണ പൊറാട്ടു നാടകം വ്യക്തം. തങ്ങള്‍ വളര്‍ത്തിയ ഫാന്‍സ് തങ്ങള്‍ക്ക് തന്നെ പാരയാവുന്നതും ചിലയിടങ്ങളില്‍ നമ്മള്‍ കാണുകയുണ്ടായി. മമ്മൂട്ടിക്കും, മോഹന്‍ലാലിനും അരാധനാശല്യം സഹിക്കവയ്യാതെ കൈവെക്കേണ്ടി വന്നു ചിലയിടങ്ങളില്‍.

ഈയുള്ളവന് രണ്ടനുഭവങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ ചങ്ങനാശേരി അഭിനയില്‍ നസ്രാണി എന്ന തല്ലിപ്പൊളി പടം കാണാന്‍ വിധിക്കപ്പെട്ട ഞാന്‍ മെഗാസ്റ്റാറിന്റെ അരങ്ങേറ്റം കണ്ട് ഫാന്‍സ്‌കാര്‍ കാണിക്കുന്ന കൂത്തുകള്‍ കണ്ട് ഞെട്ടി. അറുപത്തഞ്ച് വയസായ യുവാവ് തന്റെ കൊച്ചുമകളാകാന്‍ പ്രായമുള്ള നായികയെ കെട്ടിപ്പിടിക്കുന്നതു കണ്ട് ആരാധകര്‍ പുറപ്പെടുവിക്കുന്ന ദ്വയാര്‍ത്ഥ കമന്റുകള്‍ കേള്‍ക്കാന്‍ ത്രാണിയില്ലാതെ ചെവി പൊത്തുന്ന അമ്മപെങ്ങന്മാര്‍. സിനിമയിലെ ഒരു ഡയലോഗോ, അനുഭവ മുഹൂര്‍ത്തങ്ങളോ പുറത്തു കേള്‍ക്കാന്‍ സമ്മതിക്കാതെ കൂവലഭിഷേകം നടത്തുന്ന എതിര്‍ ‍ഫാന്‍സുകാര്‍. ഏതാണ്ട് ഒരു ദശാബ്ദത്തിനു ശേഷം സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സിനിമ തീയറ്ററില്‍ അനുഭവിക്കാന്‍ പോയ എനിക്ക് ഇന്റര്‍വല്‍ വരെ അവിടെ ഇരിക്കാന്‍ കഴിഞ്ഞത് തന്നെ ദൈവകൃപ.

തിരുവനന്തപുരത്ത് ജോലി സംബന്ധമായ ഒരു സന്ദര്‍ശനത്തിനിടെ കിട്ടിയ ഇട വേളയില്‍ ഒരു സിനിമ കണ്ടുകളയാം എന്നു തീരുമാനിച്ചു. ട്വന്റി-ട്വന്റി. സൂപ്പര്‍ സറ്റാറുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത ഒരു വശത്ത്. ഒരു സ്റ്റാറിന് പ്രാധാന്യം കുറഞ്ഞു പോയ്യി, മറ്റേതിന് കൂടിപ്പോയി എന്ന വിവാദം മറുവശത്ത്. എന്നെ സിനിമ കാ‍ണാന്‍ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളായിരുന്നു. സിനിമ തുടങ്ങിയതു മുതല്‍ ഒടുക്കം വരെ ഒന്നും കേട്ടില്ല എന്നതാണ് സത്യം. ഒരു സൂപര്‍സ്റ്റാര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എതിര്‍ ഫാന്‍സ്കാരുടെ കൂവല്‍ പിന്‍‌തുണക്കുന്നവരുടെ കൈയ്യടി. പുറത്തിറങ്ങിയപ്പോള്‍ നടുറോഡില്‍ കയ്യാംകളി.

മലയാള സിനിമ പ്രതിസധിയില്‍ എന്നു നിലവിളിക്കുന്നവരോട് ഒരപേക്ഷ. മലയാള സിനിമ രക്ഷപെടണമെങ്കില്‍ കാശു കൊടുത്ത് ആരാധകരെ വച്ച് കൈയ്യടിപ്പിക്കുന്ന ഈ കിളവന്മാരെ ഇവിടെ നിന്ന് ഒഴിപ്പിച്ച് ഒരു ശുദ്ധികലശം നടത്തണം. സംവിധായകരും, നിര്‍മ്മാതാക്കളും സിനിമയുടെ നെടുനായകത്വം ഏറ്റെടുക്കണം. കൂടുതല്‍ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ച് മുന്നിലേക്ക് കൊണ്ടു വരണം. ഫാന്‍സ് അസോസിയേഷനുകളെ പ്രത്യേകം നിയമത്തിനു കീഴില്‍ കൊണ്ടു വന്ന് വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തണം. അല്ലാത്ത പക്ഷം നമ്മുടെ നിത്യഹരിത നായകന്മാര്‍ കാശുവാരി കൊണ്ടിരിക്കും, ആത്മഹത്യ ചെയ്യുന്ന നിര്‍മ്മാതക്കാളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കും. എല്ലാത്തിനുപരി ഈ ഹരിതങ്ങളുടെ കുഴഞ്ഞാട്ടം കണ്ട് ബോധം നശിക്കുന്ന സാധാരണ ജനങ്ങളുടെ എണ്ണം കൂടും.

Thursday, July 2, 2009

എന്തിനീ ഇറങ്ങി പോക്ക് പ്രഹസനങ്ങള്‍......

കുറെ കാലങ്ങളായി കാണുന്നതാണ്, ഇടതായാലും വലതായാലും പ്രതിപക്ഷതാകുമ്പോള്‍ സ്ഥിരമായി നടത്താറുള്ള ഈ നിയമസഭയില്‍ നിന്നും ഇറങ്ങി പോയുള്ള പ്രഹസനം.


പണ്ടൊക്കെ വല്ലപ്പോഴും ഉണ്ടാവുന്ന പ്രതിപക്ഷത്തിന്റെ ഇറങ്ങി പോക്കുകള്‍ ഒരു പ്രധാന സംഭവം ആയിരുന്നു. ഇന്നിപ്പോള്‍ പ്രതിപക്ഷം ഇറങ്ങി പോയില്ലെങ്കില്‍ അതൊരു സംഭവം ആണ്.


പ്രതിപ്പക്ഷം ഏതെങ്കിലും ഒരു വിഷയത്തില്‍ അടിയന്തര ചര്‍ച്ച ആവശ്യപെടും, സ്പീക്കര്‍ ഭരണപക്ഷത്തെ മന്ത്രിയോട് മറുപടി പറയാന്‍ ആവശ്യപെടും,മന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തര ചര്‍ച്ച അവശ്യം ഇല്ല എന്ന് പറയും. ഉടനെ പ്രതിപക്ഷം അതില്‍ പ്രതിഷേധിച്ച് നിയമ സഭയില്‍ നിന്നും മുണ്ടും മടക്കി ഇറങ്ങി പോകും. പോകുന്ന വഴിക്ക് പത്രക്കാരെയും കണ്ടു തങ്ങളുടെ അവകാശ വാദങ്ങള്‍ ഉന്നയിക്കും.....


ഇപ്പോള്‍ നടക്കുന്ന നിയമസഭ കാലാവധിയില്‍ തന്നെ എത്രയോ തവണ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. ഇറങ്ങി പോയവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കുറെ കഴിഞ്ഞു തിരിച്ചു വരുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഇറങ്ങി പോകുന്ന പ്രതിപക്ഷ എം.എല്‍.എ. മാര്‍ തീര്‍ച്ചയായും അവയ്ക്ക് കിട്ടേണ്ട അലവന്‍സുകളും, ബത്തയും ഒക്കെ തീര്‍ച്ചയായും ഒപ്പിട്ടു കൈപ്പറ്റുന്നുണ്ട്.


ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ എടുത്തു പ്രയോഗിച്ചു മുന ഒടിഞ്ഞ 'സത്യാഗ്രഹം','നിരാഹാരം' തുടങ്ങിയ അക്രമ രഹിത സമര മാര്‍ഗങ്ങള്‍ പോലെ പ്രതിപക്ഷ ത്തിന്റെ ഇമ്മാതിരി സ്ഥിരം ഇറങ്ങി പോക്കുകള്‍ പല്ലും നഖവും ഒക്കെ പോയ ഒരു പ്രതിഷേധ മാര്‍ഗമാണ്.


സത്യാഗ്രഹമോ,നിരഹാരമോ ഒക്കെ കിടക്കുമ്പോള്‍ അതില്‍ എതിര്‍ക്കപെടുന്നവര്‍ തങ്ങളുടെ വേദനയില്‍ ദുഖമോ, സഹതാപമോ ഒക്കെ തോന്നിയാല്‍ മാത്രമേ ആ സമര മാര്‍ഗം കൊണ്ട് പ്രയോജനം ഉള്ളു.
അതുപോലെ പ്രതിപക്ഷത്തിന്റെ ഇറങ്ങി പോക്ക് പലപ്പോഴും ഭരണ പക്ഷത്തിനു വളരെ ആശ്വാസമേ ഉണ്ടാക്കു, ഒരു പ്രതിക്ഷേധവും ഇല്ലാതെ ഏക പക്ഷീയമായ ചര്‍ച്ചകളിലൂടെ പല ബില്ലുകളും നയങ്ങളും പാസാക്കി എടുക്കാന്‍ സൗകര്യം. .


അപ്പോ ള്‍ പിന്നെ എന്തിനീ പ്രതിക്ഷേധം. ജനങ്ങള്‍ക്ക്‌ ഇമ്മാതിരി പ്രഹസനങ്ങളില്‍ താല്പര്യം ഇല്ല. നിയമസഭ ജനങ്ങളുടെ പല പ്രശ്നങ്ങളുടെയും ക്രീയാത്മകമായ ചര്‍ച്ചകളുടെ ഒരു വേദി ആണ്. അല്ലാതെ തനി രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കേണ്ട ഒരു സ്ഥലമല്ല. . ഇതില്‍ നിന്നുള്ള പ്രതിപക്ഷ ഒളിച്ചോട്ടം ജനങ്ങള്‍ക്ക്‌ നേരെ ഉള്ള വെല്ലുവിളി ആണ്.


ഇറങ്ങി പോകുന്ന ഈ നിയമ സഭ അംഗങ്ങള്‍ പിന്നീടുള്ള സമയം തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ , രാഷ്ട്രീയ സംഘടനാ ആവശ്യങ്ങള്‍ക്കോ ഒക്കെ വേണ്ടി ചിലവിടുമ്പോള്‍ ആര് മണ്ടന്മാരായി. നികുതികളും , കരവും ഒക്കെ കൊടുത്തു ഇവരെ തീറ്റുന്ന പൊതുജനം?

Saturday, June 27, 2009

പാക്‌ ജയിലിലെ ഇന്ത്യന്‍ തടവുകാര്‍...

ശിക്ഷാ (?) കാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാന്‍ തടവറകളില്‍ കഴിയുന്ന 25 ഓളം തടവുകാര്‍ എന്ന് വെളിപ്പെടുത്തല്‍. ഇതൊരു പഴയ വാര്‍ത്ത ആണ്.



ഇപ്പോളിതാ സബര്‍ജിത് സിംഗ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു.


പാകിസ്ഥാനിലെ കാട്ടുനീതി ഏകപക്ഷീയമായി കുറ്റവാളിയായി മുദ്ര കുത്തി , വധശിക്ഷ വിധിച്ച പാവം സബര്‍ജിത് സിംഗ് ചെയ്ത ഒരു കുറ്റം ഇന്ത്യക്കാരന്‍ ആയതാണ്, അടുത്ത കുറ്റം അയാള്‍ ഒരു ന്യൂനപക്ഷ വിഭാഗക്കാരന്‍ ആയില്ല എന്നതാണ്.1990 ഇല്‍ അറസ്റ്റ് ചെയ്ത സബര്‍ജിത് സിംഗ് കഴിഞ്ഞ 18 വര്‍ഷമായി പാക്‌ ജയിലില്‍ വധ ശിക്ഷയുടെ ഭീതിജനകമായ മനോവ്യാപാരങ്ങളില്‍ കഴിയുന്നു. അത് തന്നെ അതി ക്രൂരമായ ശിക്ഷ ആണ്.


ഒരു പക്ഷെ സബര്‍ജിതിന്റെ ജീവന്‍ വച്ച് വിലപേശാന്‍ പാകിസ്ഥാന്‍ കരുതുന്നുണ്ടാവും..


പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്‍സാര്‍ ബര്‍ണി മാത്രമേ ആഗ്രഹിക്കുന്നുള്ളോ സബര്‍ജിതിന്റെ മോചനം. ഇന്ത്യയിലെ കപട ന്യൂനപക്ഷ പ്രീണന ഭരണകൂടങ്ങള്‍ ഒന്നും ഈ പ്രശ്നത്തില് മാനുഷീക പരിഗണന പോലും കൊടുക്കുന്നില്ല. അവര്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നു.

നമ്മുടെ ഇന്ത്യന്‍ നിയമവ്യവസ്ഥ എത്രയോ ഉദാരം. ഇത്ര അധികം ഭീകര ആക്രമണങ്ങള്‍ നടന്ന ഇന്ത്യയില്‍ ഇന്ന് വരെ ആരെ എങ്കിലും തൂക്കില്‍ ഇട്ടതായി കേട്ടിട്ടില്ല.

സബര്‍ജിത് സിംഗിനെ കസബ്‌,അഫ്സല്‍ ഗുരു തുടങ്ങിയവരുമായി താരതമ്യം ചെയ്യുനത് പോലും പാപമാണ് എങ്കിലും...


"ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ക്ഷേത്രം ആയ പാര്‍ലമന്റ്‌ ആക്രമിച്ച ഗൂഡാലോചനയില് പങ്കാളി ആയ അഫ്സല്‍ ഗുരുവിനെ എങ്ങനെ രക്ഷിച്ചെടുക്കാം .. ഇന്ത്യയുടെ നെഞ്ചില്‍ വെടിയുതിര്‍ത്ത കസബിനെ എത്ര കാലം വി.ഐ.പി. ആയി കൊണ്ട് നടക്കാം.. "


ഇതൊക്കെ ആവട്ടെ നമ്മുടെ പ്രീണന നയങ്ങള്‍.

Thursday, June 25, 2009

യൂടൂബ്‌ HD വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം

ഒരിക്കല്‍ ആരുടെയോ കമന്റിനു മറുപടിയായി എങ്ങനെ യൂടൂബ്‌ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. ആദ്യകാലത്ത് വന്നിരുന്ന യൂടൂബ്‌ വിഡിയോകള്‍ കുറഞ്ഞ റെസലൂഷന്‍ ആയിരിന്നു. പിന്നീട് ഹൈക്വാളിറ്റിയും(HQ) ഇപ്പോള്‍ ഹൈഡേഫനിഷനും(HD) വന്നു. നേരത്തെ നമ്മള്‍ ഉപയോഗിച്ചിരുന്ന ഡൌണ്‍ലോഡ് സൈറ്റില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആകുമെങ്കിലും വീഡിയോ നോര്‍മല്‍ ക്വാളിറ്റി ആയി ആണ് ഡൌണ്‍ലോഡ് ആയതു എന്ന് കാണാം. എന്നാല്‍ ഹൈഡെഫനിഷന്‍ വീഡിയോ ആയി തന്നെ ഡൌണ്‍ലോഡ് ചെയ്യണം എന്നുള്ളവര്‍ ശ്രദ്ധിക്കുക.

ഇതിനായി രണ്ടു ഓപ്ഷന്‍ ഇവിടെ കൊടുക്കുന്നു.

ഒന്ന് കീപ്‌ എച്.ഡി. എന്നുള്ള സൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ യൂ.ആര്‍.എല്‍. പേസ്റ്റ്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക.

അല്ലെങ്കില്‍ മോസ്സിലയില്‍ ഒരു ജാവാസ്ക്രിപ്റ്റ് ആഡ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക (ഞാന്‍ അതാണ് ഉപയോഗിക്കുന്നത്. എളുപ്പവും മികച്ചത് എന്ന് എനിക്ക് തോന്നിയതുമാണ് അത്.)

അതിനായി ആദ്യം ടൂള്‍ ബാറില്‍ റൈറ്റ്‌ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ന്യൂ ബുക്ക്‌ മാര്‍ക്ക്‌ സെലക്റ്റ്‌ ചെയ്യുക. അതില്‍ നേം എന്നുള്ളിടത്ത് ഡൌണ്‍ലോഡ് വീഡിയോ എന്നെഴുതുക.(ഇഷ്ടമുള്ളത് എഴുതാം) അതിനു ശേഷം ലോകെഷന്‍ എന്നുള്ളിടത്ത് ഈ സ്ക്രിപ്റ്റ് പേസ്റ്റ്‌ ചെയ്യുക.javascript:if(document.location.href.match(/http:\/\/[a-zA-Z\.]*youtube\.com\/watch/)){document.location.href='http://www.youtube.com/get_video?fmt=18&video_id='+swfArgs['video_id']+'&t='+swfArgs['t']}

അതിനു ശേഷം ആഡ് ചെയ്യുക. ഇനി യൂടൂബില്‍ എച്.ഡി. വീഡിയോ ഉള്ളപ്പോള്‍ ഈ ടൂള്‍ബാറിലെ ഡൌണ്‍ലോഡ് വീഡിയോ എന്നുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആകും. എച്.ഡി. വീഡിയോ(HD Videos - 720p or more) ഉണ്ടെങ്കില്‍ മാത്രമേ എച്.ഡി.വീഡിയോ ഡൌണ്‍ലോഡ് ആകൂ..

(എന്റെ ചെറിയ അറിവ്‌ നിങ്ങളുമായി പങ്കുവെയ്ക്കുന്നു എന്നുമാത്രം. പ്രോത്സാഹനം ഉണ്ടെങ്കില്‍ ഇതിനായി ഒരു ബ്ലോഗ്‌ തന്നെ തുടങ്ങിക്കളയാം. ഇപ്പോള്‍ ഇതാണല്ലോ ട്രെന്റ്)

Thursday, June 11, 2009

(ബ്രഹ്മാസ്ത്രം) ലാവലിന്‍ ‌എന്ന പറഞ്ഞു മടുത്ത കഥ!

ലാവലിന്‍ കേസിന്റെ നെറുകയിലാണ് ഇന്ന് കേരളം. വിവിധ തരം കഥകള്‍ ലാവലിനെ ചുറ്റിപറ്റി പല ഭാഗത്തു നിന്ന് പുറത്തു വന്നു കഴിഞ്ഞു. ഇനി അതിനെ കുറിച്ച് ബ്രഹ്മാസ്ത്രത്തിന് പ്രത്യേകിച്ച് എന്തെങ്കിലും നിരത്താനുണ്ടെന്ന് തോന്നുന്നില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പുതുമ നഷ്ടപ്പെട്ട ആ വിഷയത്തിലേക്ക് കൈകടത്തുന്നതില്‍ അര്‍ഥവുമില്ലെന്ന് ബ്രഹ്മാസ്ത്രം വിശ്വസിക്കുന്നു.

പിണറായി കുറ്റക്കാരനാവട്ടെ, അല്ലതാവട്ടെ... എണ്‍പത്തിയാറ് കോടി മോഷ്ടിച്ചതാവട്ടെ, അലിഞ്ഞു പോയതാവട്ടെ.... ലാവലിന്‍ കേസ് വിഭാഗതീയതയുടെ ഭാഗമാവട്ടെ, അല്ലാതാവട്ടെ.... ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയതാവട്ടെ, അഡ്വക്കേറ്റ് ജനറല്‍ ചെയ്തത് നിയമപരമായാവട്ടെ.... വഞ്ചിക്കപ്പെടുന്നത് സാധാരണ ജനങ്ങള്‍ ആണെന്നത് വസ്തുത.

പിണറായിയെ ന്യായീകരിച്ചും, അല്ലാതെയും കഥകള്‍ ധാരാളം. പിണറായി വിഭാഗം കണക്കുകള്‍ നിരത്തുമ്പോള്‍ അതാണ് ശരി എന്നു തോന്നും. അച്ചുതാനന്ദന്‍ കണക്കു നിരത്തുമ്പോള്‍ അവിടെ ന്യായം തോന്നും. ഉമ്മന്‍ ചാണ്ടി പറയുമ്പോള്‍ അവിടെ ന്യായം തോന്നാം. കാരണം നാക്കിനെല്ലില്ലാത്ത ജയരാ‍ജന്മാരും, സുധാകരന്മാരും, കുഞ്ഞാലിക്കുട്ടിമാരും അടക്കി വാഴുന്ന കേരളമെന്ന പ്രബുദ്ധത മുറ്റിപ്പോയ ദൈവത്തിനെ സ്വന്തം നാട്ടില്‍, ദൈവത്തിനേക്കാള്‍ വലിയ ആള്‍ ദൈവങ്ങള്‍ വാഴുന്ന സുന്ദര നാട്ടില്‍, ഇതല്ല ഇതിലപ്പുറവും നടക്കും അല്ലെങ്കില്‍ നടത്തിക്കും.

അന്തരിച്ച എ.കെ ജി യുടെ ശവകുടീരവും ഒരു പഴയ തറവാടും ഒരു സ്മാരകമായി ഇന്നും നിലകൊള്ളൂന്നു, വഴിവിട്ട് ഒന്നും സമ്പാദിച്ചില്ല എന്നതിന് തെളിവായി..... ഇ എം എസിന്റെ പിന്‍ തലമുറ അദ്ദേഹം പാര്‍ട്ടിക്കു തീഴെറുതിയ പരമ്പരാഗത സ്വത്തുക്കള്‍ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നു..... പി കെ വാസുദേവന്‍ നായരും, നായനാരും തുടങ്ങി അഴിമതിക്കെതിരെ പടവാളോങ്ങി ജീവിതത്തില്‍ ഒന്നും നേടാനാവതെ തങ്ങളുടെ പിന്‍‌ തലമുറയെ ദുരിത കയങ്ങളിലേക്ക് തള്ളിയിട്ട ഒരു പിടി നേതാക്കള്‍ നയിച്ചിരുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് അഴിമതി നടത്തി സാധാരണക്കാരന്റെ ശതകോടികള്‍ കൊള്ളയടിച്ചിട്ടും ഒന്നും സംഭവിക്കാതെ മാണിയും, കരുണാകരനും, പിണറായിയും, കൊടിയേരിയും, ബാലകൃഷ്ണപിള്ളയും പോലുള്ള നാലാം കിട നേതാക്കന്മാരും വാഴുന്നതെന്നോര്‍ക്കുമ്പോള്‍ ലഞ്ജ തോന്നാതിരിക്കണമെങ്കില്‍ അവന്‍ ഒന്നുകില്‍ മന്ദബുഃദ്ധി ആയിരിക്കണം അല്ലെങ്കില്‍ മന്ദബുഃദ്ധി എന്നു പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത നശിച്ച എഴാം കൂലി രാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ചക്കാരനായിരിക്കണം.

ഇന്നിലെ ചില രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക നേതാക്കളിലേക്ക് നമുക്ക് ഒന്നു എത്തി നോക്കാം.... പഴയകാല ദിനേശ് ബീഡി തൊഴിലാളിയായ സഖാവ് പിണറായി വസിക്കുന്ന വീടിന് വില നിശ്ചയിക്കാന്‍ പ്രയാസം. പഴയ ചെണ്ടകൊട്ടുകാരനായ കരുണാകരന്‍ സ്വത്തിന്റെ കാര്യത്തില്‍ കിരീടം വെക്കാത്ത രാജാവ്. അണ്ടി പെറുക്കി നടന്ന, ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാതെ നടന്നിരുന്ന വെള്ളാപ്പള്ളി ഇന്നു മേഴ്സിഡീസ് ബെന്‍സ് ജനങ്ങളുടെ നെഞ്ചിലൂടെ പായിച്ചു കളിക്കുന്നു.. മന്നത്തു പദ്മനാഭന്റെ ഒഫീസില്‍ ചായ ഒഴിച്ചു കൊടുത്തു നടന്ന സുകുമാരന്‍ നായര്‍ ഇന്നു നായരെ നയിക്കുന്നു അതും തന്റെ കോടികള്‍ വിലയുള്ള സ്വത്തിന്റെ മുകളില്‍ അടയിരുന്നു കൊണ്ട്... അങ്ങനെ തുടങ്ങി “അ” എന്നു തികച്ച് എഴുതാന്‍ കഴിവില്ലാത്ത, ഒരു ഗതിക്കും പരഗതിക്കും വഴിയില്ലാതിരുന്ന പന്നിയുടെ തൊലിക്കട്ടി മാത്രം കൈമുതലായുള്ള അണ്ടനും, അടകോടനും വരെ കേരളത്തിലും സ്വിസ് ബാങ്കിലും കോടികള്‍..... ഇതെല്ലാം മാര്‍ക്ക്സും, ലെനിനും, ഗുരുവായൂരപ്പനും, ഈശോ മിശികായും, അള്ളായും സ്വര്‍ഗത്തില്‍ ഇരുന്നു വാരി അവരുടെ മടിയിലേക്ക് ഇട്ടു കൊടുത്തതാണെന്നു കൂടി എഴുതിയാല്‍ കീജെയ് വിളിക്കാന്‍ മാത്രം വായ തുറക്കുന്ന സാധാരണ ജനം വിശ്വസിക്കും, അവര്‍ കൈയ്യടിക്കും!

ഇനിയും നമ്മള്‍ ഇവരെ പ്രകീര്‍ത്തിച്ചു മുദ്രാവാക്യം വിളിക്കണം.... ഇല്ലെങ്കില്‍ അവര്‍ പിണങ്ങി ഈ അഴിമതി എങ്ങാനും നിര്‍ത്തിയാല്‍.....!!! ഹോ...അതാലോചിക്കാനെ കഴിയുന്നില്ല..... അഴിമതിയില്ലാത്ത ഒരു രാഷ്ട്രീയ നേതാവോ, മ്ലേച്ചം, അപലപനീയം!!

Thursday, June 4, 2009

മഴത്തുള്ളികള്‍

നാമം പോലെ നൈര്‍മ്മല്ല്യമുള്ള ബൂലോഗകൂട്ടായ്മ. പല ബൂലോഗ കൂട്ടായ്മകളും തെറിവിളികളും പാരവയ്പ്പുകളും കൊണ്ട് വിദ്വേഷങ്ങള്‍ വാരിച്ചൊരിയുമ്പോള്‍ തങ്ങളുടെ പ്രത്യേകമായ സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷം കൊണ്ടുതന്നെ വേറിട്ട്‌ നില്‍ക്കുന്നു മഴത്തുള്ളികള്‍. മലയാളത്തിലെ പല പ്രമുഖ ബ്ലോഗ്‌ എഴുത്തുകാരും ഇതില്‍ അംഗങ്ങള്‍ ആയിട്ടുണ്ട്‌. അതുകൊണ്ട് തന്നെ തെറി വിളിക്കാനും പ്രശ്നം സൃഷ്ടിക്കാനും മാത്രം അംഗങ്ങള്‍ ആവുന്നവര്‍ ഇവിടെയില്ല.

തങ്ങളുടെ കൃതികളെ നല്ല മനസ്സോടെ സ്വീകരിക്കുകയും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരന്തരീക്ഷമാണ് എഴുത്തുകാരന് വേണ്ടത്. മഴത്തുല്ലികളാവട്ടെ അതിനേറ്റവും അനുയോജ്യമായിടവും. തൊഴില്‍വാര്‍ത്തകള്‍ ,ബ്ലോഗ്‌ പോസ്റ്റുകള്‍,ചര്‍ച്ചകള്‍ മത്സരങ്ങള്‍ തുടങ്ങി മനസ്സിന് ആനന്ദവും അറിവും പകരുന്ന നിരവധി പംക്തികള്‍ കൊണ്ട് സമ്പുഷ്ടമാണ് മഴത്തുള്ളികള്‍. ഏകദേശം ആയിരത്തോളം അംഗങ്ങള്‍ ഇപ്പോള്‍ തന്നെ മഴത്തുള്ളികളില്‍ ഉണ്ട്.
എണ്ണത്തിന്റെ മികവിനെക്കാള്‍ ഗുണത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നതുകൊണ്ട് ഗുണവും മികവും പുലര്‍ത്താന്‍ മഴത്തുള്ളികള്‍ക്കാവുന്നുണ്ട്.

ഉപചാപവൃന്ദവും മണിയടിയും ഇല്ലാത്തതുകൊണ്ടാവം എല്ലാ മത്സരങ്ങളും നല്ല നിലവാരം പുലര്‍ത്തുന്നവ തന്നെ. ഇത്തരം കൂട്ടായ്മകള്‍ മലയാളികളെ ഇന്റെര്‍നെറ്റിന്റെ അപാര സാധ്യതകളിലേക്ക് അടുപ്പിക്കുക തന്നെചെയ്യും. മഴത്തുള്ളികള്‍ക്കു എല്ലാവിധ ആശംസകളും നേരുന്നു.

മഴത്തുള്ളികള്‍

Sunday, May 10, 2009

ബ്ലോഗ്കുട്ട്.

ബ്ലോഗ്കുട്ട് ഒരു പുതിയ ബ്ലോഗ്‌ അഗ്രിഗേറ്റര്‍.

മലയാളം ബ്ലോഗ്‌ വളര്‍ച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ അതോടൊപ്പം അഗ്രികളുടെ വളര്‍ച്ചയും സ്വാഭാവികം മാത്രം. സാധാരണ ബ്ലോഗില്‍ വരുന്ന പുതിയ പോസ്റ്റുകളെ വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുക എന്നതാണ് അഗ്രികളുടെ കടമ. എന്നാല്‍ മലയാളം ബ്ലോഗ്കുട്ട് അല്പം കൂടി മുമ്പോട്ട്‌ കടന്നു ചെന്നിരിക്കുന്നു.

മലയാളത്തിലെ ബ്ലോഗുകളില്‍ വന്ന പുതിയ പോസ്റ്റുകള്‍ പോസ്റ്റുകളിലെ പുതിയ കമന്റുകള്‍ എന്നിവ കൂടാതെ ഇന്നത്തെ ബ്ലോഗര്‍, മികച്ച ബ്ലോഗറെ തെരഞ്ഞെടുക്കാനുള്ള പോള്‍, ഇന്നത്തെ ഹോട്ട് പോസ്റ്റ്‌, പത്രവാര്‍ത്ത തുടങ്ങി അഗ്രിയുടെ പുതിയ ഒരു മുഖം ബ്ലോഗെഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പരിചയപ്പെടുത്തികൊടുക്കുകയാണ് മലയാളം ബ്ലോഗ്കുട്ട്.കേവലം ഒരു അഗ്രിയില്‍ ഒതുങ്ങാതെ ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ ഒരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മലയാളം ബ്ലോഗ്കുട്ട് എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

ബ്ലോഗ്കുട്ട് കേവലം മലയാളത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മലയാളം, തമിഴ്‌ ,ഹിന്ദി, ബംഗാളി, കന്നഡ, തെലുഗ് എന്നിവയിലും വിദേശഭാഷായിലും ബഹാസാ (ഇന്തോനേഷ്യ) മലായ്‌ (മലഷ്യ) ബ്ലോഗ്കുട്ട് സജീവമായി ഉണ്ട്.മലയാളികള്‍ക്ക് ബ്ലോഗ്കുട്ട് ഫാമിലിയില്‍ നിന്ന് ഒരു പുതിയ അഗ്രി.ഏവരും സഹര്‍ഷം സ്വാഗതം ചെയ്യുമെന്ന പ്രതീക്ഷയോടെ

മലയാളം ബ്ലോഗ്കുട്ട്.

Friday, March 20, 2009

(ബ്രഹ്മാസ്ത്രം) ഞാനും മത്സരിക്കുന്നു!

എന്നെ അറിയില്ലേ?

ഞാന്‍ ഇനി വരുന്ന ലോകസഭാ ഇലക്ഷനില്‍ ഒരു സ്ഥാനാത്ഥി ആകുവാന്‍ തീരുമാനിച്ചു.

പലപാര്‍ട്ടികളുടെയും പിന്‍വാതില്‍ മുട്ടി നോക്കി, പലവന്റെയും കാലു നക്കി..... നോ രക്ഷ!! എങ്കില്‍ പിന്നെ സ്വതന്ത്രനായി കളയാം എന്നു തീരുമാനിച്ചു.

കേരളത്തിലെ ഏതു പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലേക്കാണ് ഞാന്‍ യോഗ്യനെന്നും കൂടി നിര്‍ദ്ദേശിച്ചാല്‍ ഞാന്‍ ഹാപ്പി...

എന്നെ അറിയാത്തവര്‍ക്കായി എന്നെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞുതരാം...

ഞാന്‍ കാളീശ്വരന്‍..... കാളിയുടെ മുഖമുണ്ടെങ്കുലും ഈശ്വരന്റെ സ്വഭാവം ഒട്ടുമില്ലാത്ത ഒരു സധാരണക്കാരന്‍ (എല്ലാ രാഷ്ട്രീയക്കാരും പറയും പോലെയല്ല... സത്യം!!!)

സെഞ്ചറി അടിച്ചിട്ടും കട്ടിലില്‍ കിടന്നും ജനങ്ങളെ സേവിച്ച് സേവിച്ച് ഒരു ലെവലില്‍ എത്തിച്ച ലീഡറിനെ ഓര്‍മ്മിപ്പിക്കുന്നതുമായ കൊല കാളി ചിരി.....

കാര്യം സാധിക്കാന്‍ ഏതു കഴുതയുടെയും (ശിവ ശിവ ലീഡറുടെയും ചുരളി അണ്ണന്റെ പോലും) കാലും കൂ--യും ഏതു സമയത്തും നക്കാന്‍ മടിയില്ലാത്ത കൂര്‍മ്മ്യന്‍ രവീന്ദ്രന്റെ അഴിച്ചിട്ട മുടി.....

അറിയാതെ മന്ത്രി ആയി ഇപ്പോള്‍ രാജി വച്ചിട്ടും അത്ഭുതം വിട്ടൊഴിഞ്ഞിട്ടില്ലാത്തതും, മന്ത്രി പദത്തില്‍ നിന്നു നേരെ ഇറങ്ങി സ്വിറ്റ്സര്‍ലണ്ടില്‍ കറങ്ങാന്‍ പോകാനാഗ്രഹിക്കുന്ന തിരുവല്ലാക്കാരന്‍ അച്ചായന്റെ വെട്ടിയൊതുക്കിയ താടി....

കോടനും, മാടനും, ഈഡനും പാരവച്ച് സീറ്റ് സമ്പാതിച്ചതിന്റെ നിര്‍വൃതിയില്‍ എര്‍ണാകുളത്ത് നേരിട്ട് ലാന്‍ഡ് ചെയ്ത് ഒരു ഏമ്പക്കവും വിട്ടു നില്‍ക്കുന്ന നൂറ്റിപ്പത്ത് കെ വി തൊമ്മാച്ചനെ ഓര്‍മ്മിപ്പിക്കുന്ന വിശാലമായ നെറ്റിത്തടം....

പാരവെപ്പും, കുതികാലു വെട്ടും അല്പം പോലും വശമില്ലാത്ത ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണാ എന്ന ഭാവമുള്ള ഭവ്യതയുടെ ആള്‍രൂപമായ, തെറികുന്ന യുവത്വത്തിന്റെ പ്രതീകമായ ഒതുക്കാത്ത കാര്‍ക്കൂന്തളത്തിന്റെ ഉടമ തൊമ്മന്‍ ചാടി ചേട്ടന്റെ കൂര്‍ത്തു നീണ്ട മൂക്കുകള്‍...

പറയുന്നതിനും, പറഞ്ഞുകൊണ്ടിരിക്കുന്നതും വെളിവില്ലാത്തതാണെങ്കിലും ഞാന്‍ വലിയ വെളിവുള്ളവനാണെന്നു അറിയിക്കാന്‍ കര്‍മ്മകാണ്ഡവും, ഉണ്ണൂലീസമാഹാരവും ഉദ്ധരിച്ച് നാട്ടുകാരുടെ വെളിവുകെടുത്തുന്ന വെളിവില്ലാത്ത ഭാര്‍ഗവണ്ണന്റെ രൂക്ഷമായ കണ്ണുകള്‍!

പഴയ ചൈതന്യമില്ലത്ത ഓട്ടം നടത്തി കേരളത്തിനേയും, അവിടുത്തെ ജനങ്ങളേയും, പിന്നെ അവിടെ വളരുന്ന പട്ടിയേയും, പൂച്ചയേയും വരെ ഞാനല്ലെ താങ്ങുന്നത് പിന്നെ നിങ്ങള്‍ക്കെന്നെ ഒന്നു ബഹുമാനിച്ചലെന്താടാ മനുഷ്യപട്ടികളെ എന്ന രീതിയിലുള്ള പിണങ്ങാറായി അണ്ണന്റെ കടുപ്പിച്ച മുഖഭാവം.....

വെട്ടിയും, നിരത്തിയും, തിരിച്ചു വെട്ടിയും, കയ്യേറിയും , വിട്ടുകൊടുത്തും, ബക്കറ്റില്‍ വെള്ളം നിറച്ചും, പിന്നെ ഒഴുക്കി കളഞ്ഞും, അരിയും കറിയും വച്ച് കളിച്ചും, കളി പഠിപ്പിച്ചും, നോക്കുകുത്തിക്കു സമാനമായി തീര്‍ന്ന അച്ചുമാമന്റെ “ക്ണെ” എന്നു മുകളിലേക്ക് വലിച്ചു വച്ചിരിക്കുന്ന ബലമേറിയ തോളുകള്‍....

എന്തു വിവാദങ്ങള്‍ക്കും താങ്ങാന്‍ തന്റെ തിരു “മേനി” തന്നെ കാട്ടിക്കൊടുക്കുന്ന ചെങ്ങന്നൂരിന്റെ രോമാഞ്ചകുഞ്ചകവും, നാട്ടിലെ ആണുങ്ങളുടെ കണ്ണി”ലുണ്ണി” യും, നാട്ടുകാര്‍ക്കൊന്നുമറിയാത്ത ജോര്‍ജച്ചായന്റെ പതിവൃതയായ പക്നിയുടെ ഉരുക്കില്‍ തീര്‍ത്ത ശരീര വടിവ്.....

ശബരിമലയിലെ കഴുതകള്‍ക്കു മുതല്‍ അങ്ങു ഭൂഗോളത്തിന്റെ അങ്ങേ തലക്കല്‍ ഇരിക്കുന്ന ഒബാമാ അണ്ണനു വരെ ഒരേ പേപ്പറില്‍ വിലയിട്ട, ആധുനിക കവിതക്ക് ഒരു മുതല്‍കൂട്ടായ, എപ്പോഴും 100% കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന, കോപ്പെന്നും, കൊഞ്ജാണന്‍ എന്നുമുള്ള വാക്കുകള്‍ കേട്ടിട്ടു പോലുമില്ലാത്ത ദേവസ്വം അണ്ണന്റെ വാക് ചാതുരി.....

അച്ചുമാമന്‍ , പിണങ്ങാറായി, വെളിവില്ലാത്തവന്‍, ചെറിയതല,പിന്നെ നീണ്ട ചുവന്ന “പൊട്ട”ന്മാര്‍ക്കും, പച്ച പുതപ്പുമാത്രം പുതക്കുന്നവര്‍ക്കും തുടങ്ങി അനേകായിരം നപുംസകങ്ങള്‍ക്ക് മാറി മാറി മൂടുതാങ്ങിയതിന്റെ എക്സ്പീരിയന്‍സ് സ്പ്രിപ്പിക്കേറ്റ്

മൂലവെട്ടിയും, മുന്നാം പക്കവും, ഉണ്ടാക്കിയും കൊടുത്തും ബീവറേജ് കോര്‍പ്പറേഷനു ഭീഷണിയായ ഖമറുന്നീസാ മാഡത്തിന്റെ സഹായിയായി വാറ്റ് “ഉണ്ടാക്കി” യുള്ള മുന്‍ പരിചയം....

വിദ്യാഭ്യാസം തീരെയില്ലാത്ത നമ്മുടെ വ്യവസായ ഡോക്ടറുടെ മതമില്ലാത്ത “ദനി” (അയ്യെ ഇതു മഅദനിയല്ല) എന്നു സ്വഭാവ സപ്രിപ്പൈക്കേറ്റ് കിട്ടിയ കക്ഷിക്ക് പണ്ട് അത്ര തീവ്രമല്ലാത്ത“വാദി” ബന്ധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവന്‍.....

സന്തോഷം തീരെയില്ലാത്ത മാധവനും, തോക്കെടുക്കാത്ത സ്വാമിയും വളരെ പണ്ട് നടത്തിയ “ഡ്രൈവിങ്ങ്” സ്കൂളിലെ “ആശാന്‍” എന്ന പദവി....

ധാരളം ഐസ്ക്രീം കഴിച്ച് കുഞ്ഞാലി ആശാനു തന്നെ വഴികാട്ടിയായി മാറിയവന്‍....

സ്മ്രിതി അടഞ്ഞ സഖാവ് പറഞ്ഞതു പോലെ “ചായ” ഉണ്ടാക്കി കൊടുത്തും, കുടിച്ചും ശീലമുള്ളവന്‍...

രണ്ടത്താണി പോയിട്ട് ഒരു “അത്താണി” പോലും കിട്ടാതെ നാട്ടുകാരെ മതവും, മദ്രസയും മാത്രം പറഞ്ഞ് മുടിപ്പിച്ചു കൊണ്ടിരുന്നവന്‍......

സ്വയം പുകഴ്ത്തുകയാണെന്നു തോന്നെണ്ട..... പരസ്യങ്ങളില്‍ ഈ 100 ഗുണവും ഒത്തു ചേര്‍ന്ന ഒരേയൊരു സ്ഥാനാര്‍ത്ഥി....

ശാരീരിക ഭംഗി കൊണ്ടും, സ്വഭാവ ഗുണങ്ങള്‍ കൊണ്ടും ഇത്രയും യോഗ്യതകള്‍ പോരെ ഒരു സ്ഥാനാര്‍ത്ഥിക്ക്!!

ഇനി ഒരു സ്വതന്ത്രന്‍ എന്ന നിലയില്‍ എന്റെ പ്രകടന പത്രിക എന്താണെന്നറിയാനുള്ള ആകാംഷ നിങ്ങളില്‍ ഉണ്ടാവാം.....

സ്വാഭാവികം..... കാരണം തോട്ടിപണി ക്ഹെയ്യുന്നവന്‍ മുതല്‍ കളക്ടര്‍ വരെ പ്രകടന പത്രിക സസൂഷ്മം വായിച്ചിട്ടാണല്ലോ വോട്ട് കുത്തുന്നത്.....

എന്നാല്‍ കേട്ടോളൂ...... അല്ല വായിച്ചോളൂ.....

മൂന്നാര്‍ മുതല്‍ മുതലമട വരെയുള്ള കേരളത്തിലെ സാധാരണ വീട്ടമ്മമാരുടെ കിടപ്പറയാണ് എന്റെ ആദ്യലക്ഷ്യം (കയ്യേറ്റം നടത്തുന്നോ എന്നറിയാനുള്ള ആര്‍ത്തികൊണ്ടാണ്) സ്വന്തം ഭര്‍ത്താവാണേങ്കിലും കയ്യേറ്റം കയ്യേറ്റം തന്നെ.... അവനെയൊക്കെ മൂടോടെ ഒഴുപ്പിക്കും( അത്തരം കയ്യേറ്റം ഒഴിപ്പിക്കേണ്ടത് അത്യാവശ്യം...... എന്നെ പോലെയുള്ള റ്റാറ്റാ ബിര്‍ളാമാര്‍ക്കും കയ്യേറ്റം നടത്തണ്ടെ ഇഷ്ടാ)

പീഡനങ്ങള്‍ക്കിരയാവരാണ് എന്റെ അടുത്ത ലക്ഷ്യം .... പീഡങ്ങളില്‍ നിന്ന് അവര്‍ക്ക് പരിരക്ഷ വാഗ്ദാനം ചെയ്യും..... ഇനി അഥവാ അറിയാതെ ആരെങ്കിലും പീഡിപ്പിച്ചുണ്ടെങ്കില്‍ അവനെ കോണകമഴിച്ചു ജന മദ്ധ്യത്തില്‍ വച്ച് ലിംഗം വെട്ടി പട്ടിക്കു കൊടുക്കും ( അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ പ്രസ്ഥുത പെണ്‍കുട്ടിയുടെ ശവം എങ്കിലും കിട്ടിയാല്‍ ഞാനും ഒരു കൈ നോക്കും, ശവം കിട്ടിയില്ലെങ്കില്‍ ചത്തവടെ വീട്ടുകാരെ വഴിയിലിട്ടെങ്കിലും പീഡിപ്പിക്കാമല്ലോ)

എത്ര സ്മാര്‍ട്ടായ തെണ്ടികള്‍ (ക്ഷമിക്കണംസിറ്റികള്‍) വന്നാലും ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും.... കാരണം ഞാന്‍ സാധാരണക്കാരന്റെ വക്താവാണല്ലോ... ( അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ കാലു പിടിച്ചായാലും എന്റെ “സിറ്റി” ഞാന്‍ വീര്‍പ്പിക്കും, ഞാനാരാ മോന്‍)

പിണങ്ങാറായി, പറഞ്ഞാലും ലോകമാന്‍ഡ് പറഞ്ഞാലും എന്റെ പട്ടി കേള്‍ക്കും... എനിക്കെന്റെ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വഴി..... ഞാനെന്നും ജനങ്ങള്‍ക്കൊപ്പം ( ഒരു ഗുമ്മിനു പറഞ്ഞതാ.... പ്രകടന പത്രികയല്ലെ ഇരിക്കട്ടെ ഒരു അവില്‍ പൊതി ...തുറക്കുമ്പോള്‍ കല്ലും മണ്ണുമാണെങ്കിലും!)

എന്നെ കുറിച്ചു വിവരിച്ചു എനിക്കു മതിയായിട്ടില്ല....

പത്രിക പൂര്‍ണമായിട്ടില്ല....

ഇനിയുള്ള വിവരണം ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം തുടരുന്നതാവും.....

എന്നിരിക്കിലും ഇത്രയും അറിഞ്ഞതു വഴി ഹരിഛന്ദ്രന്റെ കൊച്ചുമകനായ അച്ചുമാമനും, പാരവെപ്പിന്റെ എബിസിഡി അറിയാത്ത തൊമ്മന്‍ ചാടിക്കും, വാചകത്തില്‍ മാത്രം ധീരനായ പിണങ്ങാറായിക്കും, ഭാവനയിലെ ആദര്‍ശവാനായ അന്തോണി അച്ചായനും ഞാന്‍ ഒരു ബദല്‍ ആണെന്ന് നിങ്ങള്‍‍ക്ക് മനസ്സിലായെങ്കില്‍ എനിക്ക് വോട്ട് ചെയ്യാന്‍ മടിക്കരുതെ....

N B: (ബ്രാക്കറ്റില്‍ എഴുതിയ വെട്ടിയ ഭാഗം വായിക്കരുത്.... വെറെ പേപ്പര്‍ വാങ്ങിക്കാന്‍ കാശില്ലാത്തതിനാല്‍ ഒന്നു അഡ്ജസ്റ്റ് ചെയ്യണെ?)

Monday, March 16, 2009

ബ്രഹ്മാസ്ത്രം

പല ഗൗരവമുള്ള വിഷയങ്ങളും വെടിവട്ടങ്ങളിലും പരദൂഷണങ്ങളിലും ഒതുങ്ങി കാര്യപ്രസക്തമല്ലാത്ത തെറിവിളികളിലും പക്ഷംചേരലിലും എത്തുമ്പോള്‍ കാതലായ പ്രശ്നങ്ങളില്‍ നിന്നും വഴിമാറിപോവുന്നു.

പൊതുപ്രശ്നങ്ങളെ ജാതി,മത,വര്‍ഗ്ഗ,ഭാഷ,രാഷ്ട്രീയത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തി ചിന്തിക്കുമ്പോള്‍ പരിഹാരമെന്നതിനു പകരം പ്രശ്നത്തിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനെ ഉതകാറുള്ളൂ..

അത്തരം അസ്ത്രങ്ങള്‍ പരാജയപ്പെടുന്നിടത്താണ് ബ്രഹ്മാസ്ത്രത്തിന്റെ പ്രസക്തി.പ്രശ്നത്തിന്റെ മര്‍മ്മത്തിലേക്ക് തൊടുക്കുന്ന ദിവ്യമായ അല്ലെങ്കില്‍ കാര്യശേഷിയുള്ള കൂരമ്പായി മാറാന്‍ വേണ്ടിയുള്ള ശ്രമം.അതാവാന്‍ വായനക്കാരുടെ ശ്രമവും അത്യന്താപേക്ഷിതം തന്നെ. വെറുമൊരു വെടിവട്ടമാവാതെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുപൂര്‍ണ്ണമായി നേടിയില്ലെങ്കിലും കുറഞ്ഞപക്ഷം അതിനെ വസ്തുനിഷ്ടമായി മനസ്സിലാക്കാനെങ്കിലും ഉപകരിക്കട്ടെയെന്നു പ്രത്യാശിക്കുന്നു.

തൊടുക്കുമ്പോള്‍ 1 പോവുമ്പോള്‍ 100 കൊള്ളുമ്പോള്‍ 1000 അതാണ്‌ ബ്രഹ്മാസ്ത്രം....>>