Friday, October 23, 2009

യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും

ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നഗര മധ്യത്തിലെ ഒരു ട്രാഫിക്‌ പോസ്റ്റിനു മുകളില്‍ കെട്ടിയ ഏറുമാടത്തില്‍ യുവരാജന്റെ പള്ളിയുറക്കം.

ഏറുമാടത്തിലെ പരുപരുത്ത കിടക്ക വിട്ടു യുവരാജന്‍ എഴുന്നേറ്റു.
വല്ലാത്ത മൂത്ര ശങ്ക....
ഗോവണി വഴി താഴെ ഇറങ്ങി തൊട്ടടുത്ത പൊതു മൂത്രപ്പുരയില്ലേക്ക് ഓടി.

കാക്കി ഇട്ട ഭടന്മാരും, ഖദര്‍ ഇട്ട യുവഭടന്മാരും , ജീന്‍സ്‌ ഇട്ട പത്ര പടയും പുറകെ...
ഒരു രൂപ വരി കൊടുത്ത് യുവരാജന്‍ മൂക്ക് പൊതി കാര്യം സാധിച്ചു തിരിച്ചു വന്നു....

യുവ പടകള്‍ക്ക് രോമാഞ്ചം, ഉത്സാഹം
പായല് പിടിച്ചു വഴുകലുള്ള തറ ഉരച്ചു കഴുക്കുന്നു,കുമ്മായം കലക്കി ഭിത്തിയില്‍ പൂശുന്നു.

പത്ര പട തിരിഞ്ഞും മറിഞ്ഞും തല കുത്തി നിന്നും പടം പിടിക്കുന്നു.

യുവരാജന്‍ മുള്ളിയ മൂത്രപ്പുരയില്‍ മുള്ളാന്‍ ക്യൂ.
വരി ഒന്നില്‍ നിന്നും കൂടി നൂറായി.
എന്നിട്ടും ഒടുക്കത്തെ ക്യൂ. തൊട്ടടുത്ത ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് പോലും അതിഥികള്‍ ഇവിടെ വന്നു മൂത്രാന്‍ തുടങ്ങി.

ചാനലുകളില്‍ ലൈവ്. യുവകള്‍ എ,ബി,സീ ക്രമത്തില്‍ ഗ്രൂപ്പ്‌ യോഗം ചേര്‍ന്നു, ഒടുവില്‍ സംയുക്തമായി അമ്മ മഹാറാണി ക്ക് ഫാക്സ് അയക്കുന്നു. മുതു മുതു മുത്തച്ഛന്‍ രാജാവിന്റെ പേരില്‍ ഉള്ള 'ഗ്രാമീണ മൂത്രപ്പുര ഉദ്ധാരണ ഫണ്ട്‌' -ല്‍ നിന്നും തുക അനുവദിക്കുന്നു.

കാര്യങ്ങള്‍ മണത്തറിഞ്ഞ യു.കെ.ജി സെന്ററില്‍, മുണ്ടിന്റെ കോന്തല ഉയര്‍ത്തി ചുവപ്പന്മാര്‍ തെക്കുവടക്ക് നടന്ന് ആലോചന തുടങ്ങി.
പഞ്ചായത്തില്‍ ചുവപ്പ് ഭരണം.
'വിളിക്കെടാ പ്രസിഡന്റിനെ.'
ഫോണ്‍ കറക്കി, 'വരട്ടു വാദം പറഞ്ഞു മൂത്രപ്പുര പൂട്ടിക്കെടോ, അത് വല്ല പഞ്ച നക്ഷത്ര മൂത്രപ്പുരയും ആക്കി മുതു മുതു മുത്തച്ഛന്‍ രാജാവിന്റെ പേരും അവന്മാര്‍ ഇടും'

പ്രസിഡന്റും പരിസ്ഥിതി, മലിനീകരണ പരിവാരങ്ങളും മൂത്രപുരയ്ക്ക് അകവും പുറവും പരിശോധന തുടങ്ങി.

'കിട്ടിപോയി..'

ആളുകള്‍ ക്യൂ നിന്ന് മൂത്രാന്‍ തുടങ്ങിയപ്പോള്‍ ടാങ്ക് കവിഞ്ഞ് മൂത്രം തൊട്ടടുത്ത തോട്ടിലൂടെ പുഴയിലേക്ക്.

പരിസ്ഥിതി പ്രശ്നം, മലിനീകരണം, ചൊറിച്ചില്‍.

പൂട്ടെടാ ഈ മൂത്രപ്പുര.

മൂത്രപ്പുര പൂട്ടി.

കുറെ യുവകള്‍ അതിനു മുമ്പില്‍ സ്റ്റേജ് കെട്ടി റിലേ സത്യാഗ്രഹവും തുടങ്ങി.


യുവരാജന്‍ അപ്പോഴേക്കും അടുത്ത സമ്പര്‍ക്ക പരിപാടിയുമായി മുക്കുവരുടെ ഇടയിലേക്ക്.
അവിടെ ചെന്ന് കൊതുമ്പു വള്ളത്തില്‍ കടലില്‍ പോകാന്‍ മോഹം.

നേവി ഹെലികോപ്റ്റര്‍ അഞ്ചെണ്ണം മുകളില്‍ വട്ടമിട്ടു പറക്കുന്നു. രണ്ടു അന്തര്‍വാഹിനി കടലിനടിയില്‍ കറക്കം തുടങ്ങി. ഇരുനൂറു നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ എല്ലാ കപ്പലുകളും വഴിതിരിച്ചു വിട്ടു.

സ്പീഡ് ബോട്ടുകള്‍ വേറെ പുറകെ.

പത്ര പടയും സ്പീഡ് ബോട്ടില്‍. യുവരാജന്റെ കൊതുമ്പു വള്ള മീന്‍പിടിത്തം ചാനലുകളില്‍ ലൈവ്. ഒരു മൂന്നു മീന്‍ പിടിച്ചു യുവരാജന്‍ മടങ്ങി.

ആഹാ... ഇത് പോരെ ? നിര്ത്തുന്നു.

Monday, October 5, 2009

കൈക്കൂലി- നവ സാദ്ധ്യതകള്‍

സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,ചെക്ക്‌ പോസ്റ്റുകള്‍ തുടങ്ങി പലയിടത്തും നമ്മള്‍ കൈക്കൂലി കൊടുക്കേണ്ടി വരാറുണ്ട്. കൊടുത്ത പലരെയും വിജിലന്‍സ്‌ കയ്യോടെ പിടിക്കുന്നതും വാര്‍ത്തയില്‍ വരാറുണ്ട്.

പണ്ട് ട്രെയിനില്‍ ആര്‍.എ. സീ (R.A.C) ടിക്കറ്റിനു ബെര്‍ത്ത്‌ കിട്ടുമോ എന്നറിയാന്‍ ടി.ടി. യുടെ പുറകെ നടന്നു ചോദിക്കേണ്ടി വരുമായിരുന്നു. ഒടുവില്‍ ടി.ടി. ട്രെയിനിലെ ടോയിലെറ്റിന്റെ അടുത്തായി ഒഴിഞ്ഞ സ്ഥലത്ത് നമ്മളെ വിളിച്ചു കൊണ്ട് പോയി അമ്പത് രൂപ വാങ്ങി ബെര്‍ത്ത്‌ എഴുതി തരുമായിരുന്നു. താന്‍ ഭയങ്കര റിസ്ക്‌ എടുത്തിട്ടാണ് ഇങ്ങനെ എഴുതി തരുന്നതെന്ന് മേമ്പൊടിയായി പറയുകയും ചെയ്യും. രണ്ടോ മൂന്നോ തവണ ഇങ്ങനെ ഞാന്‍ കൈക്കൂലി കൊടുത്തിട്ടുണ്ട്‌.

അവസാന നിമിഷം ടിക്കറ്റ്‌ റദ്ദു ചെയ്യുമ്പോഴും, ബുക്ക്‌ ചെയ്തവര്‍ വരാതെ ഇരിക്കുമ്പോളും R.A.C ടിക്കറ്റ്‌ ഉള്ളവര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ ബെര്‍ത്ത്‌ കിട്ടും. അതെ പറ്റി അറിവില്ലാത്ത കാലത്താണ് നമുക്ക് അവകാശപ്പെട്ട ബെര്‍ത്തിനും കൈക്കൂലി കൊടുത്തത്. ഇന്നിപ്പോള്‍ ഇന്റര്‍നെറ്റ്‌, എസ്.എം.എസ് വഴിയും ഒക്കെ റിസര്‍വേഷന്‍ ലിസ്റ്റിലെ പുതിയ സ്ഥാനം നമ്മുടെ വിരല്‍ തുമ്പില്‍ എത്തുന്നത്‌ കൊണ്ട് കാശു കൊടുക്കേണ്ട സാധ്യത കുറഞ്ഞു.

കൈക്കൂലി വാങ്ങാന്‍ ഉള്ള സാദ്ധ്യതകള്‍ ഉണ്ടാക്കി എടുക്കാന്‍ നമ്മള്‍ മലയാളികള്‍ വളരെ മിടുക്കര്‍ ആണ് . യാതൊരു ലജ്ജയും കൂടാതെ കണക്കു പറഞ്ഞു കൈക്കൂലി ചോദിക്കാനും മടിയില്ല.

ആഗോള,ഉദാരവത്കരണം ഒക്കെ കൊണ്ട് കേരളത്തിലും സര്‍ക്കാര്‍ മേഖലയില്‍ അല്ലാതെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഒട്ടേറെ ജോലി സാദ്ധ്യതകള്‍ കിട്ടുന്നുണ്ട്‌. കൈക്കൂലി എങ്ങനൊക്കെ വാങ്ങാം എന്ന് അവരും ഗവേഷണം നടത്തി തുടങ്ങി, പല സാധ്യതകളും കണ്ട് പിടിക്കുന്നുണ്ട് എന്ന് ഈയിടെ മനസിലാക്കി.

കഴിഞ്ഞ ഓണത്തിന് നാട്ടില്‍ അവധിക്കു വന്നത് മുംബൈ വഴി ആയിരുന്നു. മുംബെയില്‍ നിന്നും spicejet -ന്റെ domestic service വഴി നെടുംമ്പാശ്ശേരിയിലേക്കും തിരിച്ചും ടിക്കറ്റ്‌ എടുത്തു. ഇന്റര്‍നാഷണല്‍ ഫ്ലൈറ്റില്‍ നമ്മള്‍ക്ക് അനുവദിച്ചിട്ടുള്ള ലഗ്ഗേജ് എത്ര ആയാലും അത് ഇരുപത്തിനാല് മണിക്കൂര് മുമ്പോ പിമ്പോ domestic ഫ്ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍, അധിക ചിലവില്ലാതെ കൊണ്ട് പോകാവുന്നതാണ്. അല്ലാത്ത പക്ഷം കിലോയ്ക്ക് നൂറു രൂപ അധികം കൊടുക്കേണ്ടി വരും.

ഓണം ഒക്കെ ആഘോഷിച്ച് തിരിച്ചു spicejet -ഇല്‍ മുംബൈ വഴി തിരിച്ചു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി.

ഗള്‍ഫ്‌ എയര്‍ ന്റെ frequent flier കാര്‍ഡ്‌ ഉള്ളതുകൊണ്ട് പത്തു കിലോ കൂടുതല്‍ കൊണ്ടുപോകാം അല്ലാത്ത പക്ഷം ഒരാള്‍ക്ക് ഇരുപതു കിലോ മാത്രമേ ഇക്കോണമി ക്ലാസ്സില്‍ കൊണ്ട് പോകാന്‍ പറ്റു.

എന്നോടൊപ്പം ഉള്ള രണ്ടു വയസുകാരന്‍ മകന്റെയും ടിക്കറ്റ്‌ കൂട്ടുമ്പോള്‍ രണ്ടു പേര്‍ക്കും കൂടി frequent flier ആനുകൂല്യം കൂടെ കൂട്ടി അറുപതു കിലോ വരെ കൊണ്ടുപോകാം.

വീട്ടില്‍ വച്ച് ലഗ്ഗേജ് തൂക്കിയത്‌ അമ്പതിന് മുകളില്‍ വന്നു.കയ്യില്‍ കൊണ്ട് പോകുന്ന ബാഗില്‍ ലാപ്റ്റോപ്പും മകന്റെ അത്യാവശ്യം സാധനങ്ങളും ചേര്‍ത്ത് അഞ്ചാറു കിലോ മാത്രം.

spicejet കൌണ്ടറില്‍ മറുനാടന്‍ എന്ന് തോന്നിച്ച ഒരു ചെറുപ്പക്കാരന്‍ ആണ് ബോര്‍ഡിംഗ് പാസ്‌ അടിച്ചു തരുന്നത്.അയാള്‍ മലയാളം ഒന്നും പറഞ്ഞു കേട്ടില്ല. ലഗ്ഗേജ് തൂക്കി വയ്ക്കുന്നത് മലയാളീ ചെറുപ്പക്കാരന്‍. സാധാരണ ഇത്തരം കൌണ്ടറുകളില്‍ ലഗ്ഗേജ് തൂക്കുമ്പോള്‍ നമുക്ക് നേരെ ഉള്ള ചെറിയ സ്ക്രീനില്‍ എത്ര കിലോ ആയി എന്നത് കാണാന്‍ സാധിക്കും. ആ സൗകര്യം ഇവിടെ കണ്ടില്ല. അതുകൊണ്ട് തന്നെ എത്രയായി എന്ന് ഞാന്‍ മലയാളീ ചെറുപ്പക്കാരനോട് ചോദിച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല എങ്കിലും ഉടനെ കൌണ്ടറിന്റെ ഇടയ്ക്കു കൂടി എന്നെ കടന്നു പോയി, പതിയെ ചെവിയില്‍ മന്ത്രിച്ചു ' കൂടുതലാണ്'.


ഞാന്‍ കരുതി കൌണ്ടറില്‍ ഇരുന്ന മറുനാടന്‍ അറിയാതെ മറ്റൊരു മലയാളിക്ക് ചെയ്ത ഉപകാരം ആണല്ലോ ഇത് എന്ന്.

ബോര്‍ഡിംഗ് പാസ്സും വാങ്ങി പുറത്തേക്കു നടന്നപ്പോള്‍ ഈ ചെറുപ്പക്കാരന്‍ എന്റെ പുറകെ വന്നു. ഭയങ്കര റിസ്ക്‌ എടുത്തു, ആയിരത്തില്‍ കൂടുതല്‍ ഞാന്‍ കൊടുക്കേണ്ടി വന്നേനെ എന്നൊക്കെ പറഞ്ഞ് എന്നെ ആരും ഇല്ലാത്ത ഒരു മൂലയ്ക്ക് കൊണ്ട് പോയി.

എന്റെ കയ്യില്‍ പോലും പിടിക്കാതെ ഓടി നടക്കുന്ന മകനും പിന്നെ പുറത്തൊരു ബാഗും ഉണ്ട് എന്റെ കൂടെ. പണ്ടാരം, ശല്യം ഒഴിയട്ടെ എന്ന് കരുതി ഞാന്‍ ഒരു നൂറു രൂപ എടുത്തു കൊടുത്തു. ആയിരം രൂപയില്‍ അധികം ലാഭം ഉണ്ടാക്കി അതുകൊണ്ട് ഒരു മുന്നൂറു രൂപ എങ്കിലും പ്രതീക്ഷിച്ചു എന്ന് പറഞ്ഞു അയാള്‍ പോകാതെ നിന്നു. മുംബെയില്‍ നിന്നും gulf air -ല്‍ പോകുന്ന ഇന്റര്‍നാഷണല്‍ യാത്രക്കാരന്‍ ആണ് ഞാന്‍, frequent flier ഉള്ളത് കൊണ്ട് അറുപതു കിലോ വരെ കൊണ്ട് പോകാം എന്ന് പറഞ്ഞിട്ടും കൂടുതല്‍ പണം കിട്ടണം എന്ന മട്ടില്‍ അയാള്‍ നിന്നു.

ഒടുവില്‍ ഉള്ളത് വേണമെങ്കില്‍ കൊണ്ട് പോ എന്ന് പറഞ്ഞ്, അവിടെ ഓടി നടക്കുന്ന മകന്റെ അടുത്തേക്ക് ഞാന്‍ പോയി.

യാതൊരു കുഴപ്പവും കൂടാതെ അതേ ലഗ്ഗേജ് gulf air -ല്‍ പിറ്റേ ദിവസം മുംബെയില്‍ നിന്നും കൊണ്ട് പോവാനും കഴിഞ്ഞു.

വെറുതെ നൂറു രൂപ പോയി. ചെറുപ്പക്കാര്‍ സ്വകാര്യ മേഖലയിലും കൈക്കൂലി സാദ്ധ്യതകള്‍ ഉണ്ടാക്കി എടുക്കുന്നു എന്നും മനസ്സില്‍ ആയി.



കുറ്റങ്ങള്‍ മാത്രം അല്ലല്ലോ പറയേണ്ടത്.ഓണത്തിന്റെ അവധിക്കു നാട്ടില്‍ വച്ച് നല്ല അനുഭവവും ഉണ്ടായിട്ടുണ്ട്.

ഇടി (മിന്നല്‍) കാരണം എന്റെ broadband modem കേടായി.അതുകൊണ്ട് പത്തനംതിട്ടയിലെ ബി.എസ്.എന്‍.എല്‍ സബ്- എഞ്ചിനീയര്‍ ഓഫീസില്‍ എത്തി.

സാധാരണ ഇമ്മാതിരി സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ നമ്മളെ ഏറ്റവും വിഷമിപ്പിക്കുക അവിടെ മേശക്കു പുറകില്‍ പ്രത്യേക തരം നിസ്സംഗഭാവത്തോടെ നമ്മെ കണ്ടിട്ടും കാണാത്ത മട്ടില്‍ ഇരിക്കുന്ന ജീവനക്കാര്‍ ആണ്. ആരോടാണ് നമ്മുടെ ആവശ്യം പറഞ്ഞ് അത് സാധിക്കാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുക? പലപ്പോഴും അവിടെ കാണുന്ന ആരോടെങ്കിലും ഇടിച്ചു കയറി ചോദിക്കേണ്ടി വരും.

സബ്- എഞ്ചിനീയര്‍ ഓഫീസിലും ഒന്നു രണ്ടു മേശക്കു പുറകില്‍ ഇതേ നിസ്സംഗ ഭാവത്തോടെ ആളിരുപ്പുണ്ട്. അവിടെ പക്ഷെ സബ് എഞ്ചിനീയര്‍ തന്നെ എന്ത് വേണം എന്ന് എന്നോട് ചോദിച്ചു, എന്റെ ആവശ്യം പറഞ്ഞപ്പോള്‍ രാവിലത്തെ തിരക്ക് ഒന്നു കഴിയട്ടെ പത്തു മിനിറ്റ് അവിടെ ഇരിക്കാന്‍ പറഞ്ഞു.

സമാധാനം ആയി അവിടെ ഇരുന്നു. അല്‍പ്പം കഴിഞ്ഞു ഒരല്‍പം പ്രായം ഉള്ള ഒരമ്മാവന്‍ അവിടെ എത്തി അയാളോടും സബ് എഞ്ചിനീയര്‍ തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി, അമ്മാവന്റെ വീണ്ടും വീണ്ടും ഉള്ള ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി പറഞ്ഞു വിട്ടു. കുറെ കഴിഞ്ഞു എന്നെയും വിളിച്ചു വെള്ള പേപ്പറില്‍ പുതിയ modem ആവശ്യപ്പെട്ടുള്ള അപേക്ഷ എഴുതി വാങ്ങി.

ഇങ്ങനെ നന്നായി പെരുമാറാനും അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട്.